കോട്ടയം : സിപിഐ ജില്ലാ സമ്മേളനത്തിൽ അഡ്വ. വി.ബി ബിനുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത് മുൻ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും തീരുമാനം മറികടന്ന്. സമ്മേളനത്തിന് മുൻപ് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന്റെയും സെക്രട്ടറിയേറ്റ് യോഗത്തിന്റെയും ധാരണ മറികടന്നാണ് ബിനുവിനെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തത്. മിനിറ്റ്സിൽ രേഖപ്പെടുത്തിയ ധാരണ പോലും സമ്മേളനത്തിൽ അട്ടിമറിക്കപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഒതുക്കുന്നതിന്റെ ഭാഗമായി , കെ. ഇ ഇസ്മെയിൽ ഇടപെട്ട് നടത്തിയ നീക്കമാണ് വി.ബി ബിനു സെക്രട്ടറിയാകുന്നതിൽ കലാശിച്ചത്. സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 51 അംഗ ജില്ലാ കമ്മിറ്റിയിൽ ആദ്യം ഉയർന്ന പേര് സന്തോഷ് കുമാറിന്റേതായിരുന്നു.
ഈ ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിനിടെ സന്തോഷ് കുമാറിന്റെ പേര് പരിഗണിച്ചതിനെതിരെ ആദ്യം തന്നെ എതിർപ്പുയർത്തിയത് വി ബിനു ആയിരുന്നുവെന്ന് സി.പി.ഐയിലെ വിശ്വസനീയ കേന്ദ്രങ്ങൾ ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. ബിനു ആണോ സന്തോഷാണോ സെക്രട്ടറി ആവേണ്ടതെന്ന് ചർച്ചകൾ നടക്കുന്നതിനിടെ ബിനുവിനെ ഭാഗീകമായി പിന്തുണച്ച് ഇസ്മയിൽ രംഗത്തെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരു വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടെ എങ്കിൽ ബിനു മത്സരിക്കട്ടെ എന്ന നിലപാടാണ് ഇസ്മയിൽ സ്വീകരിച്ചത്. ഇതേ തുടർന്നാണ് സമ്മേളനത്തിൽ മത്സരം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സമ്മേളനത്തിനു മുൻപ് ചേർന്ന ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും സന്തോഷ് കുമാർ തന്നെ സെക്രട്ടറി ആകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം മാറ്റിയാണ് ജില്ലാ സമ്മേളനത്തിൽ ബിനു സെക്രട്ടറിയായത്.
ഇത് കാനത്തിന് വൻ തിരിച്ചടിയാവുകയും ചെയ്തു. കാനത്തിന്റെ സ്വന്തം ജില്ലയിൽ അദ്ദേഹത്തിനുണ്ടായ വീഴ്ച രാഷ്ട്രീയമായി ദോഷം ചെയ്യുകയും ചെയ്യും. കോട്ടയവും പത്തനംതിട്ടയും തിരുവനന്തപുരവും അടക്കമുള്ള ജില്ലകളിലെ സമ്മേളനം കഴിഞ്ഞപ്പോൾ കാനത്തിന് മേധാവിത്വം നഷ്ടമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ആയി കാനത്തിന് തുടരാൻ ആകുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. എല്ലാ സമ്മേളനങ്ങളിലും കാനത്തിന് നേരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതും സംസ്ഥാന സമ്മേളനത്തിൽ തിരിച്ചടി ആകുമെന്ന് സൂചനയാണ് ലഭിച്ചിരിക്കുന്നത്.