വൈക്കത്ത് ഇനി കുടിവെള്ളമില്ലാത്ത കുടുംബങ്ങൾ ഇല്ല :  6.88 കോടി മുടക്കി വൈക്കം നഗരസഭയിൽ എല്ലാ കുടുംബങ്ങൾക്കും വെള്ളം എത്തും 

വൈക്കം: വൈക്കം നഗരസഭയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്ലാത്ത കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കമായി. 6.88 കോടി വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ 50 ശതമാനം കേന്ദ്ര വിഹിതവും മുപ്പത്തേഴര ശതമാനം സംസ്ഥാന വിഹിതവും പന്ത്രണ്ടര ശതമാനം നഗരസഭ വിഹിതവുമാണ്. പദ്ധതി പ്രകാരം ഗാർഹിക കുടിവെള്ള കണക്ഷൻ ലഭിക്കാത്ത 3000ത്തോളം കുടുംബങ്ങൾക്ക് വരുമാന പരിധി കണക്കാക്കാതെ സൗജന്യമായി കുടിവെള്ള കണക്ഷൻ ലഭിക്കും. 

Advertisements

കാലഹരണപ്പെട്ട് തകരാറിലായ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിച്ചാണ് വെള്ളമെത്തിക്കുന്നത്. നഗരസഭയിലെ മൂന്ന്, നാല്, എട്ട്, 11 വാർഡുകളിലാണ് ഗാർഹിക കണക്ഷനില്ലാത്ത കുടുംബങ്ങളിലധികവും. പൈപ്പിടാനായി പൊളിക്കുന്ന റോഡ് കുറ്റമറ്റതാക്കാനുള്ള തുക കൂടി പദ്ധതി തുകയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് അനുവദിച്ച പദ്ധതി സാങ്കേതികമായ കാരണങ്ങളാൽ മുന്നോട്ടുപോയില്ല. നഗരസഭ ചെയർ പേഴ്സൺ രാധിക ശ്യാം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു സജീവൻ , നഗരസഭ കൗൺസിലർ എബ്രഹാം പഴയ കടവൻ എന്നിവർ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനെ കണ്ട് നിവേദനം സമർപ്പിച്ചതിനെ തുടർന്നാണ് പദ്ധതി പ്രാവർത്തികമായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിയുടെ രണ്ടാം ഘട്ടമായി ട്രീറ്റ്മെന്റ് പ്ലാന്റും പുതിയ പൈപ്പുലൈനും സ്ഥാപിക്കാനും അനുഭാവപൂർവം നടപടി സ്വീകരിക്കാമെന്ന് ജല വിഭവ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. വെളളൂരിൽ നിന്ന് ആറാട്ടുകുളങ്ങര വരെയാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്. ഈ പൈപ്പ് ലൈനിലൂടെ എത്തിക്കുന്ന ശുദ്ധീകരിക്കാത്ത വെളളം ആറാട്ടുകുളങ്ങരയിൽ നിർമ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 

സാമ്പത്തികമായി പിന്നോക്കമായ നഗരസഭയ്ക്ക് ഗാർഹിക കണക്ഷനുകൾ നൽകുന്നതോടെ പൊതുടാപ്പുകൾ കുറക്കുന്ന ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ലാഭിക്കാനാകും. ഒരു പൊതുടാപ്പിന് നഗരസഭ പ്രതിവർഷം 13000 രൂപയോളം വാട്ടർ അതോറിറ്റിക്ക് നൽകുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ 750 ഓളം പൊതുടാപ്പുകൾ ഒഴിവാക്കാനാകുമെന്ന് നഗരസഭ അധികൃതർ പറയുന്നു.

Hot Topics

Related Articles