ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. പുതിയ വകഭേദം അതിമാരകമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. ശനിയാഴ്ച രാവിലെ 10.30നാണ് യോഗം.
യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ഹോംഗോങ്ങിലും യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദം മുന്‍പ് കണ്ടെത്തിയ ഡെല്‍റ്റ വൈറസിനേക്കാള്‍ വിനാശകാരിയാണെന്നാണു കരുതുന്നത്.പുതിയ കൊവിഡ് വകഭേദം ബി.1.1.529ന് ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണ്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.