പാലക്കാട് : ഒളിവില്‍ പോയിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. മഹാരാജാസ് കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചന നടന്നെന്നും വിദ്യ പറഞ്ഞു. അവിടത്തെ ചില അധ്യാപകര്‍ ഗൂഢാലോചന നടത്തി. അതിന് തുടക്കമിട്ടത് അട്ടപ്പാടി പ്രിൻസിപ്പാളാണ്. അതേ സമയം വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ നിന്ന് പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യയ്ക്ക് പുറത്തു നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടില്‍ നിന്നാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് പലപ്പോഴായി നല്‍കിയതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹാരാജാസ് കോളേജില്‍ അധ്യാപികയായി 20 മാസം പ്രവര്‍ത്തിച്ചുവെന്ന് ബയോ ഡാറ്റയില്‍ രേഖപെടുത്തിയത് താൻ തന്നേയാണെന്നും വിദ്യ സമ്മതിച്ചു. എന്നാല്‍ കോളേജിന്റെ പേര് മാറിപ്പോയെന്നാണ് ഇതിന് നല്കിയ വിശദീകരണം. അറസ്റ്റ് ചെയ്ത ശേഷം വിദ്യയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയത് മെഡിക്കല്‍ സംഘത്തെ അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചാണ്. രണ്ടു ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ കോടതിയില്‍ പ്രതിഭാഗം എതിര്‍ത്തു. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് വിദ്യയുടെ അറസ്റ്റെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
കേസില്‍ കെ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 24 ന് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കും. താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവര്‍ത്തിച്ചു. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നില്‍ അട്ടപ്പാടി ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പല്‍ ആണെന്നും വിദ്യ പോലീസിനോട് പറഞ്ഞു