റബ്ബർ ചണ്ടി മോഷ്ടിച്ചെന്ന് ആരോപിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദനം : രണ്ടുപേർ പിടിയിൽ

അടൂർ : റബ്ബർ വെട്ടുകാരനെ റബ്ബർ ചണ്ടി മോഷ്ടിച്ചെന്ന് ആരോപിച്ച് വിളിച്ചുവരുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ തള്ളിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊടുമൺ അനിൽ ഭവനം തങ്കച്ചന്റെ മകൻ ഡേവിഡ് (48), അങ്ങാടിക്കൽ തെക്ക് അനു ഭവനം വീട്ടിൽ സദാനന്ദന്റെ മകൻ അനു (44) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി ഷിനുവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കലഞ്ഞൂർ പാടം പാറയിൽ രാധികാ ഭവനിൽ വാസുദേവൻ പിള്ളയുടെ മകൻ രാഹുൽ വി നായ(34)രെ, വെള്ളിയാഴ്ച്ച രാത്രി 9.30 ന് കൊടുമൺ പോലീസ് സ്റ്റേഷന് മുൻവശം റോഡിൽ നിന്നാണ് പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയത്.

Advertisements

ഡേവിസ് പാട്ടത്തിനെടുത്ത തോട്ടത്തിലെ ടാപ്പറായ രാഹുൽ, റബ്ബർ ചണ്ടി മോഷ്ടിച്ച് എന്നാരോപിക്കുകയും, മൂന്നാം പ്രതിയെക്കൊണ്ട് ഫോണിൽ വിളിച്ച് കൊടുമൺ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെന്ന് പറയുകയും , തുടർന്ന് സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയുമായിരുന്നു. ഇവർ ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷന് മുന്നിൽ റോഡിലെത്തിയ രാഹുലിനെ തടഞ്ഞുവച്ച ശേഷം, ദേഹോപദ്രവം ഏൽപ്പിക്കുകയും ഷിനു ബലാൽക്കാരമായി കാറിന്റെ പിൻസീറ്റിൽ കയറ്റുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നും രണ്ടും പ്രതികൾ കാറിലുണ്ടായിരുന്നു. ചണ്ടി വിറ്റുകിട്ടിയ പണം എവിടെ എന്ന് ചോദിച്ചുകൊണ്ട് അസഭ്യം വിളിച്ച്, ഡേവിഡും അനുവും ചേർന്ന് തലയിലും കഴുത്തിലും അടിക്കുകയും, സീറ്റിന് അടിയിൽ കിടത്തി മർദ്ദിച്ച് അവശനാക്കുകയും തുടർന്ന് കൊടുമൺ കോടിയാട്ടുകാവ് ക്ഷേത്രത്തിനു സമീപം റോഡിൽ രാത്രി പതിനൊന്നരയോടെ ഇറക്കിവിടുകയുമായിരുന്നു.
പിന്നീട് രാഹുൽ കൊടുമൺ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

എവിടെയൊക്കെയോ സഞ്ചരിച്ച് ഉടനീളം മർദ്ദനം തുടർന്നതായി മൊഴിയിൽ പറയുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ കൊടുമൺ പോലീസ്, ഒന്നും രണ്ടും പ്രതികൾ വീട്ടിലെത്തിയെന്നറിഞ്ഞ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതികളെ അനന്തര നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാം പ്രതിയുടെ ഫോണിന്റെ വിളികളുടെ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ രതീഷ്കുമാർ, സി പി ഓമാരായ കിച്ചു , അനൂപ് , ശരത് , ബിജു എന്നിവരാണുള്ളത്.

Hot Topics

Related Articles