കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി. പ്രൊഫസർ ഷൈജ ആണ്ടവനെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് എൻ.ഐ.ടി. സമിതി രൂപവത്കരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും. മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഒരു അഭിപ്രായത്തേയും എൻ.ഐ.ടി. അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും എൻ.ഐ.ടി. അറിയിച്ചു. നാലാം വർഷ വിദ്യാർഥി വൈശാഖ് സസ്പെൻഷന് എതിരായി നല്കിയ അപ്പീല്‍ പരിശോധിക്കാൻ ഉടൻ സെനറ്റ് യോഗം ചേരാനും തീരുമാനിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ പ്രതിഷേധിച്ചതിനാണ് ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് നേരത്തെ സസ്പെൻഷൻ പിൻവലിച്ചിരുന്നു. വൈശാഖ് നല്കിയ അപ്പീലില്‍ ഹിയറിങ്ങിന് വിളിക്കുന്നതുവരെയാണ് സസ്പെൻഷൻ പിൻവലിച്ചത്. അതേസമയം, പ്രൊഫസർ ഷൈജ ആണ്ടവൻ ക്യാമ്പസില്‍ എത്താത്തതിനെത്തുടർന്ന് മൊഴിയെുക്കാൻ ഹാജരാകാനാവശ്യപ്പെട്ടുള്ള നോട്ടീസ് പോലീസിന് കൈമാറാനായില്ല. ഇവരെ ഫോണില്‍ ബന്ധപ്പെടാനും പോലീസിന് സാധിച്ചില്ല. വിദ്യാർഥി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഇവർ അവധി നീട്ടിയതായി സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി അവധി അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് എൻ.ഐ.ടി. അധികൃതർ അറിയിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയാണ് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവൻ കമന്റിട്ടത്. ഗോഡ്സെയെ പ്രകീർത്തിച്ചതില്‍ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോള്‍ കമന്റ് പിൻവലിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി നല്കിയ പരാതിയില്‍ കലാപാഹ്വാനത്തിന് കുന്ദമംഗലം പോലീസ് കേസെടുത്തതോടെ അധ്യാപിക അവധിയെടുത്ത് ഒളിവില്‍പ്പോകുകയായിരുന്നു.