കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പത്തൊൻപതുകാരനെ കൊടും ക്രിമിനലായ യുവാവ് കൊലപ്പെടുത്തിയത് തന്റെ ഗുണ്ടയെന്ന പേര് ഉറപ്പിക്കുന്നതിനായി. കഞ്ചാവ് കച്ചവടം സംബന്ധിച്ചു പൊലീസിനു ഒറ്റിയെന്നാരോപിച്ചാണ് യുവാവിനെ ഗുണ്ട കല്ലിനും കമ്പിനും കമ്പിവടിയ്ക്കും പട്ടികയ്ക്കും അടിച്ച് കൊലപ്പെടുത്തിയത്. ക്രൂരമായി കൊലപാതകം നടത്തിയ ശേഷം മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ പ്രതി കുറ്റം ഏറ്റുപറയുകയും ചെയ്തു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്ത പിഡബ്യുഡി റെസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസാണ് (കെ.ഡി ജോമോൻ -40) യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളക്ടറേറ്റിനു സമീപം മുട്ടമ്പലം സ്വദേശിയായ ഷാരോൺ ബാബു(19)വാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പികയും കൊലപാതകത്തിനു കാരണമായതായി പൊലീസ് സംശയിക്കുന്നുണ്ട്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോൻ നേരത്തെ താമസിച്ചിരുന്ന വീടിനു സമീപത്തായാണ് ഷാരോണിന്റെ വീട്. നാട്ടിൽ നിന്നും പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയതോടെ തന്നെ നാട്ടുകാർക്ക് ഭയമില്ലെന്നാണ് ഗുണ്ടയായ ജോമോൻ കരുതിയിരുന്നത്. ഇതേ തുടർന്ന് നാട്ടിലെത്തി വെല്ലുവിളി നടത്തുകയായിരുന്നു.
ഇതിനിടെയാണ് ജോമോനെപ്പറ്റി പൊലീസിനു വിവരം ചോർത്തി നൽകിയത് ഷാരോണാണെന്ന സംശയം ഉയർന്നത്. തുടർന്നു ജോമോനും ഗുണ്ടാ സംഘങ്ങളും ചേർന്നു ഷാരോണിനെ രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന. മുള്ളങ്കുഴി ഭാഗത്തു നിന്നും വിളിച്ചിറക്കിയ ശേഷം അതിക്രൂരമായി ആക്രമിച്ചാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം തോളിൽ ചുമന്നെത്തിയ പ്രതി, ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലേയ്ക്കാണ് വന്നത്. സ്റ്റേഷനു മുന്നിൽ മൃതദേഹം ഇറക്കി വച്ച ശേഷം താൻ ഒരാളെ കൊലപ്പെടുത്തിയെന്നു പ്രതി പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. തുടർന്നു പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2021 നവംബർ 19 നാണ് ജില്ലാ പൊലീസ് ജോമോനെ കാപ്പ ചുമത്തി നാട് കടത്തിയത്. എന്നാൽ, കോടതിയിൽ പോയ ജോമോൻ തന്നെ നാട് കടത്തിയ നടപടിയിൽ നിന്നും ഇളവ് വാങ്ങി. ദിവസവും കോട്ടയം ഡിവൈ.എസ്.പി ഓഫിസിൽ എത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് കോടതി ഇളവ് അനുവദിച്ചത്. എന്നാൽ, ഈ ഇളവും ഉപാധികളും അടക്കം നിലനിൽക്കുമ്പോഴാണ് ജോമോൻ അതിക്രൂരമായ രീതിയിൽ കൊലപാതകം നടത്തിയത്.