ചെറുതോണി: ഭാര്യാമാതാവിന്റെയും ഭാര്യാ സഹോദരന്റെ രണ്ടരവയസുള്ള കുഞ്ഞിന്റെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ഓടി രക്ഷപെട്ടു.പൈനാവ് 56 കോളനിയില്‍ താമസിക്കുന്ന കൊച്ചുമലയില്‍ അന്നക്കുട്ടി (62), മകൻ ലിൻസിന്റെ മകള്‍ ലിയ (രണ്ടര) എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ മകള്‍ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പില്‍ സന്തോഷാണ് (45) തീ കൊളുത്തിയത്. സംഭവത്തിന് ശേഷം സന്തോഷിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരൻ സുഗതന്റെ വീട്ടിലാക്കി ഫോണ്‍ ഉപേക്ഷിച്ച് സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു. പൊള്ളലേറ്റ അന്നക്കുട്ടിയെയും ലിയയെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം.
ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുന്ന സന്തോഷിന്റെ ഭാര്യ പ്രിൻസിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നല്‍കണമെന്നും സന്തോഷ് അന്നക്കുട്ടിയോട് ആവശ്യപ്പെട്ടു. ഈ സമയം പേരക്കുട്ടിയായ ലിയയെ കൈയില്‍ എടുത്ത് വീടിനുള്ളിലിരുന്ന അന്നക്കുട്ടി ഇതിനെ എതിർത്തു. പെട്ടെന്ന് തന്നെ സന്തോഷ് വീടിനകത്ത് കയറി അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. അന്നക്കുട്ടിയുടെ മുഖത്തും നെഞ്ചത്തും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയ്ക്ക് 20 ശതമാനവും പൊള്ളലുണ്ട്.വിവരം അറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കള്‍ വൈകിട്ട് അഞ്ചുമണിയോടെ സന്തോഷിന്റെ സഹോദരൻ സുഗതനും ജോഷി ചെറുതോണിയില്‍ നടത്തുന്ന അമ്പാടി ഹോട്ടല്‍ അടിച്ച് തകർത്തു.