ഏറ്റുമാനൂര്‍ നഗരസഭയിലെ ശാസ്താപുരം -അമ്പനാട് റോഡിന്റെ ദുരവസ്ഥമൂലം പൊറുതിമുട്ടി നാട്ടുകാര്‍. രണ്ടു പതിറ്റാണ്ടോളമായി റോഡില്‍ ടാറിംഗ് നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച റോഡ് മഴ ആരംഭിച്ചതോടെ കുളമായി മാറി. റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം തേടി സമരരംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. വിഒ ഏറ്റുമാനൂര്‍ നഗരസഭ 29, 31 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ശാസ്താപുരം അമ്പനാട് റോഡിന്റെ ദൈര്‍ഘ്യം 1 കിലോമീറ്ററോളമാണ്. റോഡിന് ഇരുവശത്തുമായി 2 കോളനികളുള്‍പ്പടെ നിരവധി വീടുകളുമുണ്ട്. തങ്ങളുടെ ഏക ആശ്രയമായ റോഡ് രണ്ടു പചിറ്റാണ്ടോളമായി ടാറിംഗ് നടക്കാതെ തകര്‍ന്നു കിടക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ടാറിംഗ് തകര്‍ന്ന് കുണ്ടും കുഴിയുമായ റോഡിലൂടെ വാഹനയാത്ര ദുഷ്‌കരമായതോടെ ഓട്ടോറിക്ഷകള്‍ പോലും ഓട്ടം വിളിച്ചാല്‍ എത്താത്ത സ്ഥിതിയായിരുന്നു. ഇതിനിടെയാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനായി റോഡ് നെടുനീളം വെട്ടിപ്പൊളിച്ചത്. ഇതോടെ മണ്ണിളകി മഴക്കാലത്ത് റോഡ് ചെളിക്കുഴിയായി മാറി. ഇപ്പോള്‍ കാല്‍നടയാത്ര പോലും ദുരിതപൂർണമായി മാറിയിരിക്കുകയാണ്.
ഭാരവാഹനങ്ങള്‍ ഉള്‍പ്പടെ ഇതുവഴി കടന്നു പോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണി ഉളളതായും നാട്ടുകാർ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ച മുമ്പ് പ്രദേശത്ത് ഒരു മരണം ഉണ്ടായപ്പോള്‍ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോകുന്നതിന് പോലും വലിയ പ്രയാസം നേരിട്ടു. 29, 31 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ അടക്കം ജനപ്രതിനിധികളെല്ലാം ഈ റോഡിന്റെ വിഷയത്തില്‍ നിസ്സംഗത പുലര്‍ത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
റോഡിന്റെ ദുരവസഥ പരിഹരിക്കാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു.