കോട്ടയം: സർക്കാരിനെയും എക്‌സൈസ് ടൂറിസം വകുപ്പുകളെയും ഒരു പോലെ പ്രതിരോധത്തിലാക്കിയ ബാർ കോഴ ആരോപണത്തിൽ തനിക്കെതിരെ സർക്കാർ കൊണ്ടുവന്ന ഗുഡാലോചന ആരോപണത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് അർജുൻ രാധാകൃഷ്ണൻ. ബാർ കോഴ ആരോപണത്തിൽ മറുപടി പറയാനാവാതെ മുഖം നഷ്ടമായ സർക്കാർ തനിക്കെതിരെ കള്ളക്കഥ രചിച്ച് രക്ഷപെടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് അർജുൻ രാധാകൃഷ്ണൻ ജാഗ്രത ന്യൂസിനോട് പറഞ്ഞു. ബാർ ഉടമകളിൽ നിന്നും സർക്കാർ അഴിമതിപ്പണം പിരിച്ചെടുത്തു എന്ന് പകൽ പോലെ വ്യക്തമായിരിക്കുകയാണ്. ഈ അഴിമതിയിൽ നിന്നും മുഖം രക്ഷിക്കാനാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാൽ, ഇത്‌കൊണ്ട് സർക്കാരിന്റെ മുഖം കൂടുതൽ വികൃതമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തനിക്ക് എതിരെ കള്ളക്കഥകൾ മെനയാൻ ഒരു വിഭാഗം പൊലീസ് – ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് സർക്കാർ ശ്രമിക്കുന്നത്. ബാർ ഉടമയല്ലാത്ത, ബാറുമായി ബന്ധമില്ലാത്ത ഞാൻ എങ്ങിനെ ബാർ ഉടമകളുടെ വാട്‌സഅപ്പ് ഗ്രൂപ്പിൽ അംഗമാകും. താൻ ബാർ ഉടമകളുടെ അസോസിയേഷന്റെ അഡ്മിൻ ആയി എന്ന സർക്കാരിന്റെ കള്ളക്കഥ ഇതോടെ പൊളിച്ച് വീണിരിക്കുകയാണ്. എന്റെ ഭാര്യാ പിതാവിനും കുടുംബത്തിനും പാരമ്പര്യമായി ഹോട്ടലുണ്ട്. ഇത് തന്റെ പേരിൽ തിരിച്ച് വി്ട്ട് തെറ്റിധാരണ പരത്തി രക്ഷപെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കള്ളം പ്രചരിപ്പിച്ച് കേരളത്തിലെ ജനങ്ങളെ വഴി തിരിച്ച് വിടാനാവില്ലെന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടി ലഭിച്ചിട്ടും സിപിഎമ്മും ഇടതു മുന്നണിയും പഠിക്കുന്നില്ല. നട്ടാൽ കുരുക്കാത്ത നുണ പല ആവർത്തി പറഞ്ഞാൽ കേരളത്തിൽ സത്യമാവില്ലെന്ന് സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.