തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം വിൻസെന്റ് എംഎല്‍എയാണെന്ന അഹമ്മദ് ദേവർകോവില്‍ എംഎല്‍എയുടെ വിമർശനത്തിന് മറുപടിയുമായി എം വിൻസെന്റ് എംഎല്‍എ. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണം എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലായിരുന്നെന്നും അഹമ്മദ് ദേവർകോവില്‍ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും എം വിൻസെന്റ് ട്വന്റിഫോറിലൂടെ പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ അഹമ്മദ് ദേവർകോവിലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെ ആലോചിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
താനോ തന്റെ പാർട്ടിയോ വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് എം വിൻസെന്റ് വിശദീകരിക്കുന്നു. വിഴിഞ്ഞം പദ്ധതിയ്ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് യഥാർത്ഥത്തില്‍ ശ്രമിച്ചത് അന്ന് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മറ്റ് മന്ത്രിമാരും തന്നെയാണ്. സമരക്കാരെ പ്രകോപിച്ചതുകൊണ്ടാണ് സെക്രട്ടറിയേറ്റില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ സമരം വ്യാപിപ്പിച്ചത്. ഇതൊന്നും പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും എം വിൻസെന്റ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഴിഞ്ഞം സമരത്തിന് പിന്നില്‍ എം വിൻസെന്റ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ കരങ്ങളുണ്ടെന്നായിരുന്നു അഹമ്മദ് ദേവർകോവിലിന്റെ വിമർശനം. ഉമ്മൻ ചാണ്ടി സർക്കാർ കരാറില്‍ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തത്. ഫണ്ട് നീക്കി വച്ചിരുന്നില്ല ആ സർക്കാറിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.അദാനിയ്ക്ക് പൂർണ സ്വാതന്ത്രമുള്ള കരാറിലാണ് ആ സർക്കാർ ഒപ്പുവച്ചത്. കരാറിലെ ഈ അപാകതയോടെ തന്നെ ഈ സർക്കാർ മുന്നോട്ട് പോവുകയായിരുന്നുവെന്നും അഹമ്മദ് ദേവർകോവില്‍ പറഞ്ഞിരുന്നു.