ദില്ലി : ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടികള്‍ക്ക് വൻ ജയം. 13 നിയമസഭാ സീറ്റുകളില്‍ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ ജയിച്ചു. ഇതില്‍ പശ്ചിമ ബംഗാളിലെ നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമായി നാല് സീറ്റില്‍ കോണ്‍ഗ്രസും തമിഴ്നാട്ടിലെ സീറ്റില്‍ ഡിഎംകെയും പഞ്ചാബിലെ സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ തോറ്റു. ഹിമാചലിലും മധ്യപ്രദേശിലും ഓരോ സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ഈ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് ജയം. ബിഹാറിലെ രുപോലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് വിജയിച്ചത്.
പശ്ചിമ ബംഗാളില്‍ മത്സരം നടന്ന നാലില്‍ മൂന്നിടത്ത് ബിജെപി എംഎല്‍എമാർ രാജിവച്ച് ടിഎംസിയില്‍ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് – ഇടത് സഖ്യം എല്ലാ സീറ്റിലും മൂന്നാമതായി. ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നില്‍. ദെഹ്രയില്‍ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ 9300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹാമിർ പൂർ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി ആശിഷ് ശർമ്മയുടെ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. മൂന്നിടത്തും കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയില്‍ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മധ്യപ്രദേശിലെ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാർത്ഥി അണ്ണിയൂർ ശിവ വൻ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റില്‍ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാർത്ഥി മോഹീന്ദർ ഭഗത് വിജയിച്ചത്. എംഎല്‍എയായിരിക്കേ ബിജെപിയില്‍ ചേർന്ന ശീതള്‍ അംഗുർലാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ബിഹാറിലെ രുപൗലിയില്‍ ജെഡിയു എംഎല്‍എ ആർജെഡിയില്‍ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളില്‍ പോലും വിജയിക്കാനായത് കോണ്‍ഗ്രസിന് വൻ ഊർജ്ജം നല്‍കുകയാണ്.