കൊച്ചി : സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രത്തിന്റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കാലവർഷം തുടങ്ങിയത് മുതല്‍ എടവനക്കാട്ടുകാർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ചില മേഖലകളിലുണ്ടായിരുന്ന കടല്‍ഭിത്തി പോലും പരിപാലന കുറവില്‍ നാമാവശേഷമായി. ചെല്ലാനം മോഡല്‍ ടെട്രൊപോഡ് ആവശ്യത്തില്‍ സമരപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ആണ് പ്രതിപക്ഷ നേതാവിന് പിന്നാലെ മന്ത്രി പി രാജീവും നാട്ടുകാരെ നേരിട്ട് വന്ന് കേട്ടത്.
ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്കിയ മന്ത്രി നിലവിലെ അവസ്ഥയ്ക്ക് കേന്ദ്രസർക്കാരാണ് കാരണക്കാരെന്ന് കുറ്റപ്പെടുത്തി. തീരമേഖലയ്ക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മത്സ്യതൊഴിലാളികളെ തീരത്തു നിന്ന് പറച്ചു നടാനുള്ള ഗൂഡ ഉദ്ദേശം സർക്കാരിനുണ്ടോ എന്ന് സംശയിക്കുന്നുവെന്നും ഇവിടെ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മുനമ്ബം മുതല്‍ വൈപ്പിൻ വരെ 25കിലോമീറ്റർ തീരമേഖലയില്‍ എടവനക്കാടാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്.