തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയില്‍ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ജയില്‍ വകുപ്പില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയില്‍ വകുപ്പ് ഡിഐജിയും പൊലീസില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും. അണ്ണൻ സിജിത് ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നല്‍കാനുള്ള നീക്കമായിരുന്നു പുറത്തുകൊണ്ടുവന്നത്. ഇതിനിടെയാണ് സബ്മിഷനില്‍ ട്രൗസർ മനോജിന് കൂൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത് കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയില്‍ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നല്‍കി പുറത്തിറക്കാനുള്ള പട്ടികയില്‍ ഏഴാമനായി ഉള്‍പ്പെടുത്തിയത്.
20 വർഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയില്‍ ട്രൗസർ മനോജുമുണ്ടായിരുന്നു.
കണ്ണൂർ ജയില്‍ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയത്. സർക്കാർ നിർദ്ദേശ പ്രകാരം പ്രത്യേക ഇളവ് നല്‍കി പ്രതികളെ വിട്ടയക്കുന്നതിന്‍റെ ഭാഗമായി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂണ്‍ 13 നാണ് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. പട്ടികയില്‍ മൂന്നാമനായി ഇടം പിടിച്ചത് ടിപി കേസിലെ രണ്ടാം പ്രതി ടികെ രജീഷായിരുന്നു. 47, 48 പേരുകള്‍ അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി എന്നിവരുടേതായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിച്ച് സര്‍ക്കാര്‍ വിവാദത്തില്‍ നിന്ന് തലയൂരിയിരുന്നു.