കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. ലോറിയില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂർ സ്വദേശി മുഹമ്മദ് ഇജാസ് (21) ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വച്ചും, പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് 2.15ന് ആയിരുന്നു അപകടം. സംസ്ഥാനത്ത് ഇന്ന് അപകടത്തില്‍ നാല് പേരാണ് മരിച്ചത്.
കൊല്ലം പോളയത്തോട് വാഹനാപകടത്തില്‍ എട്ട് വയസ്സുകാരനും ഇന്ന് അപകടത്തില്‍ മരിച്ചിരുന്നു. കുടുംബത്തോടോപ്പം സ്കൂട്ടറില്‍ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛൻ ഓടിച്ച സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ റോഡില്‍ വീണ ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്തിൻ്റെ തലയിലൂടെ പിന്നിലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഇളമ്ബല്‍ ചർച്ച് ഓഫ് ഗോഡ് സുവിശേഷകനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്കും എതിർ ദിശയില്‍ നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുനലൂർ മണിയാർ സ്വദേശിയായിരുന്നു ഉണ്ണികൃഷ്ണൻ.