ന്യൂഡൽഹി: ഐപിഎല്ലിന്റെ അടുത്ത സീസണിനു ഇനി മാസങ്ങൾ ശേഷിക്കുകയാണെങ്കിലും ക്രിക്കറ്റ് പ്രേമികൾ ഇതിനകം തന്നെ കണക്കുകൂട്ടലുകൾ ആരംഭിച്ചു കഴിഞ്ഞു. മെഗാ ലേലം നടക്കാനിരിക്കവെ ഏതൊക്കെ താരങ്ങളെ ഓരോ ടീമും നിലനിർത്തുമെന്നതിനെക്കുറിച്ചും കിരീട സാധ്യകളെക്കുറിച്ചുമെല്ലാം ചർച്ചകൾ മുറുകുകയാണ്. അടുത്ത വർഷം മാർച്ചിലാണ് ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കുന്നത്.
അടുത്ത തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതകളുള്ള ടീമുകൾ ആരൊക്കെയാണെന്നു നമുക്കു നോക്കാം. എല്ലാ സീസണിലും കിരീട ഫേവറിറ്റുകളുടെ നിരയിലുണ്ടാവാറുള്ള ചെന്നൈ സൂപ്പർ കിങ്സാണ് ഈ ലിസ്റ്റിലെ ഒരു ടീം. ഇതിഹാസ താരവും മുൻ ക്യാപ്റ്റനുമായ എംഎസ് ധോണി അടുത്ത എഡഷനിലും കളിച്ചേക്കുമെന്നാണ് സൂചനകൾ. റുതുരാജ് ഗെയ്ക്വാദ് തന്നൊയിരിക്കും അടുത്ത സീസണിലും സിഎസ്കെയെ നയിക്കുക. അദ്ദേഹത്തെക്കൂടാതെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ ഡെവൻ കോൺവേ എന്നിവരെയും സിഎസ്കെ നിലനിർത്തിയേക്കും. പേസർ മതീശ പതിരാനയാണ് സിഎസ്കെയിൽ തുടരാനിടയുള്ള മറ്റൊരാൾ. ധോണി ടീമിൽ തുടർന്നാൽ കിരീട ഫേവറിറ്റുകളിൽ സിഎസ്കെയെ തീർച്ചയായും പ്രതീക്ഷിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചു തവണ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസാണ് കിരീടഫേവറിറ്റുകളിലെ രണ്ടാമത്തെ ടീം. എല്ലാ സീസണിലെയും പോലെ സിഎസ്കെയ്ക്കൊപ്പം കിരീട ഫേവറിറ്റുകളിൽ മുംബൈയെയും നമുക്കു കാണാം. ഹാർദിക് പാണ്ഡ്യ നയിച്ച ടീം കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവ് അടുത്ത സീസണിൽ പ്രതീക്ഷിക്കാം. മുൻ ക്യാപ്റ്റൻ രോഹിത് ശർമ ടീമിൽ തുടരാൻ സാധ്യതയില്ലെങ്കിലും ഹാർദിക്കിനൊപ്പം സൂപ്പർ താരം സൂര്യകുമാർ യാദവ്, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവർ ടീമിൽ തുടർന്നേക്കും. ഇവർക്കൊപ്പം മെഗാലേലത്തിൽ കൂടുതൽ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള നീക്കമായിരിക്കും മുംബൈ നടത്തുക.
നിലവിലെ ജേതാക്കളായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് കിരീട ഫേവറിറ്റുകളിൽപ്പെടുന്ന മൂന്നാമത്തെ ടീം. വളരെ സന്തുലിതമായ ടീമായിരുന്നു കഴിഞ്ഞ തവണ കെകെആറിന്റേത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, വരുൺ ചക്രവർത്തി എന്നിവരയും അടുത്ത സീസണിൽ കാണാൻ സാധിച്ചേക്കും. കഴിഞ്ഞ സീസണിൽ ടീമിന്റെ ഉപദേശക സ്ഥാനത്തുണ്ടായിരുന്ന ഗൗതം ഗംഭീറിന്റെ സേവനം അടുത്ത തവണ കെകെആറിനു ലഭിക്കില്ല.
ഇതുവരെ കിരീടമുയർത്താൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് അടുത്ത എഡിഷനിലെ നാലാമത്തെ കിരീട ഫേവറിറ്റെന്നു കാണാം. കഴിഞ്ഞ തവണ സീസണിന്റെ ആദ്യ പകുതിയിൽ വൻ ഫ്ളോപ്പായെങ്കിലും രണ്ടാം പകുതിയിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തി ആർസിബി പ്ലേഓഫിലെത്തിയിരുന്നു.
ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ വീണ്ടും ആർസിബിയുടെ കുപ്പായത്തിൽ നമുക്കു കാണാൻ സാധിക്കും. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ അവർ നിലനിർത്തുമോയെന്നതു സംശയമാണ്. മധ്യനിര ബാറ്റർ രജത് രപാട്ടിധാർ, പേസർ മുഹമ്മദ് സിറാജ് എന്നിവരാണ് ആർസിബിി നിലനിർത്തിയേക്കാവുന്ന കളിക്കാർ.
ഗുജറാത്ത് ടൈറ്റൻസാണ് അടുത്ത എഡിഷനിൽ കിരീട സാധ്യതയുള്ള അഞ്ചാമത്തെ ടീം. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു കീഴിൽ കഴിഞ്ഞ എഡിഷനിൽ ജിടിയുടെ പ്രകടനം നിരാശാജനകമായിരുന്നു. പ്ലേഓഫ് പോലും കാണാതെയാണ് അവർ പുറത്തായത്. വളരെ ബാലൻസുള്ള ടീമിനെ ഇറക്കാൻ എല്ലായ്പ്പോഴും ശ്രമിക്കാറുള്ളവരാണ് ജിടി. അടുത്ത തവണയും ഇതു തെറ്റാനിടയില്ല. ഗില്ലിനെക്കൂടാതെ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ, മുഹമ്മദ് ഷമി, രാഹുൽ തെവാത്തിയ എന്നിവരെയും ജിടി നിലനിർത്താനാണ് സാധ്യത.