കോഴിക്കോട് : സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ്റെ വിമർശനം. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോണ്‍ഗ്രസിലില്ല. ഒന്നിച്ചു നില്‍ക്കേണ്ട കാലമായതിനാല്‍ കൂടുതല്‍ പറയാനില്ല. പിണറായി വിജയനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് നിലവില്‍ ബിജെപി – സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ടെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതിന്റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു.