കുമരകം: വീടിന്റെ പരിസരത്ത് ദിവസങ്ങളായി കാണപ്പെട്ട പരുന്ത് വീട്ടമ്മയെ ആക്രമിച്ചു. പരുന്തിന്റെ ചിറകടി തലക്കേൽക്കുകയും നഖം കൊണ്ട് ചെവി കീറുകയും ചെയ്തു. ചെവിയ്ക്ക് 10 തുന്നികെട്ട് വേണ്ടി വന്നു.
വലതു ചെവിയുടെ മുകൾ ഭാഗം മുറിയുകയും കമ്മൽ വരെ പല ദ്വാരങ്ങൾ ഉണ്ടാകുകയും ചെയ്തു.
കുമരകം വള്ളാറ പുത്തൻപള്ളിക്കു സമീപം വേലിയാത്ത് കൊച്ചുമോന്റെ വിട്ടിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കൊച്ചുമോന്റെ ഭാര്യ ഗ്രേസി അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി തിരിച്ചു കയറുമ്പോൾ അപ്രതീക്ഷിതമായി പരുന്ത് പറന്നെത്തി ആക്രമിക്കുകയായിരുന്നു.
ചെവിയിലൂടെ രക്തം വാർന്നൊലിച്ച വീട്ടമ്മയെ ഉടൻ തന്നെ കുമരകം മെഡിക്കൽ സെന്ററിലെത്തിച്ചു. പ്രാഥമിക ചികിത്സക്കാെപ്പം വിഷബാധ ഉണ്ടാകാതിരിക്കാനുളള കുത്തിവെപ്പും നടത്തി കോട്ടയം മെഡിക്കൽ സെന്ററിലെത്തിച്ചാണ് തുന്നൽ ഇട്ടത്. അക്രമകാരിയായ പരുന്ത് ഇപ്പോഴും വീട്ടുപരിസരത്ത് തന്നെ ഉണ്ട്.
പരുന്തിന്റെ ശല്യം ഒഴിവാക്കി കിട്ടേണ്ടതിന് കുമരകം വനംവകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് ദമ്പതികൾ.