മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് എന്ന് യുഡിഎഫ്. സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ വോട്ടർ പട്ടികയിൽ സിപിഎം ചേർക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം. ആരോപണങ്ങളിൽ സിപിഎമ്മിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കട്ടെ, ഇതിലൊന്നും സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പദ്മാക്ഷൻ പ്രതികരിച്ചു.
നിലമ്പൂർ മണ്ഡലവുമായി അതിർത്തി പങ്കിടുന്ന വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകൾ സിപിഎം നിലമ്പൂരിലെ വോട്ടർ പട്ടികയിൽ ചേർക്കുന്നു എന്നാണ് യുഡിഎഫ് നേതാവ് ഇസ്മയിൽ മൂത്തേടം ആരോപിച്ചത്. വരും ദിവസങ്ങളിൽ തെളിവുകൾ സഹിതം ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് പറയുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിലും സുതാര്യത ഉറപ്പു വരുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇലക്ഷൻ കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലും യുഡിഎഫ് പരാതി ഉന്നയിച്ചു. പരാതികൾ പരിഹരിച്ചാകും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ യുഡിഎഫ് നേതാക്കൾക്ക് ഉറപ്പു നൽകി. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. പരാതികൾ തീർപ്പാക്കി അന്തിമ വോട്ടർപട്ടിക മെയ് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.