തൃശ്ശൂർ: പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം തേക്കിൻകാട് മൈതാനത്തു പൂരം ചടങ്ങുകൾ നടക്കുന്ന വിവിധയിടങ്ങൾ സന്ദർശിച്ചു.നേരത്തേ കളക്ടറുടെ അധ്യക്ഷതയില്‍ വകുപ്പുമേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പൂരം മുന്നൊരുക്കം യോഗം വിലയിരുത്തി.
പൂരത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10.30-ന് തേക്കിൻകാട് മൈതാനത്ത് മോക്ക് ഡ്രില്‍ നടക്കും. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. പൂരം വ്യാജപാസുകള്ക്കെതിരേ കർശനമായ നടപടി സ്വീകരിക്കും. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിശ്ചിത അകലത്തില്‍ ബോട്ടില്‍ ബൂത്തുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. ആവശ്യത്തിന് ഇ-ടോയ്ലറ്റുകള് ഒരുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗതാഗതനിയന്ത്രണം, ക്രമസമാധാനം, ആവശ്യമായ ആംബുലൻസ്, സ്ട്രച്ചറുകള്‍ എന്നിവയും മെഡിക്കല്‍-പോലീസ്-ഫയർഫോഴ്സ് സംഘത്തിന്റെ വിന്യാസവും യോഗം വിലയിരുത്തി. പൂരം ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. യോഗത്തില്‍ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, എഡിഎം ടി. മുരളി, സബ് കളക്ടർ അഖില്‍ വി. മേനോൻ, കൊച്ചിൻ ദേവസ്വം ബോർഡ്, പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വം അധികൃതർ, വിവിധ വകുപ്പുമേധാവികള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.