കോട്ടയം: സൗജന്യമായി സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണം മദ്യപിക്കാൻ ടച്ചിംങാക്കി മാറ്റിയ ശേഷം പരസ്പരം ഏറ്റുമുട്ടുന്ന സാമൂഹിക വിരുദ്ധ സംഘങ്ങൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ പൊതുശല്യമാകുന്നു. സാധാരണക്കാർക്ക് പോലും കടന്നു പോകാനാവാത്ത രീതിയിലാണ് പട്ടാപ്പകൽ പോലും കല്ലും കമ്പും കമ്പിവടിയുമായി സാമൂഹിക വിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടുന്നത്. നാഗമ്പടം ബസ് സ്റ്റാൻഡിൽ മാത്രം ഇത്തരത്തിൽ പതിനഞ്ചിലേറെ പേരാണ് സൗജന്യ ഭക്ഷണം കഴിച്ച് മദ്യപിച്ച് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്.
നാഗമ്പടത്തും കോട്ടയം നഗരത്തിലും ഭക്ഷണം വിതരണം ചെയ്യുന്ന സദ്ധന്ന സംഘടനകളോട് ജാഗ്രത ന്യൂസിനും നാട്ടുകാർക്കും അഭ്യർത്ഥിക്കാനുള്ളത് അർഹരായവരെ കണ്ടെത്തി ഭക്ഷണം വിതരണം ചെയ്യണമെന്നാണ്. കഴിഞ്ഞ ദിവസമാണ് പട്ടാപ്പകൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷനു മുന്നിൽ സാമൂഹിക വിരുദ്ധ സംഘം ഏറ്റുമുട്ടിയത്. കമ്പും, കല്ലും, അടക്കം ഉപയോഗിച്ച് നടു റോഡിൽ കിടന്നാണ് സാമൂഹിക വിരുദ്ധ സംഘം തമ്മിലടിച്ചത്. രണ്ടു പേരും പരസ്പരം ആക്രമിച്ചതോടെ തല പൊട്ടി രക്തം വാർന്നൊഴുകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസ് സർവീസുകൾ അടക്കം തടസപ്പെടുത്തി പത്ത് മിനിറ്റോളം ഈ ആക്രമികൾ ഏറ്റുമുട്ടി. കംഫർട്ട് സ്റ്റേഷനു സമീപത്തു കൂടിയാണ് സാധാരണക്കാരായ യാത്രക്കാർ നാഗമ്പടത്ത് എംസി റോഡിലേയ്ക്കു പോകുന്നതിനായി മേൽപ്പാലത്തിലേയ്ക്കു കടന്നു പോകുന്ന വഴിയിലാണ് സാമൂഹിക വിരുദ്ധ സംഘം പട്ടാപ്പകൽ ഏറ്റുമുട്ടിയത്. കംഫർട്ട് സ്റ്റേഷനു മുന്നിലെ തുറസായ സ്ഥലത്ത് ഇരുന്ന ഭക്ഷണം കഴിക്കുകയും, മദ്യപിക്കുകയും ചെയ്ത ശേഷമാണ് സാമൂഹിക വിരുദ്ധ സംഘമാണ് ഏറ്റുമുട്ടിയത്. രണ്ടു പേർക്കും സാരമായി പരിക്കേറ്റിട്ടുമുണ്ട്.
നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്ഥിരം ഇത്തരത്തിൽ സാമൂഹിക വിരുദ്ധ സംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവാണ് എന്നാണ് യാത്രക്കാർ അടക്കമുള്ളവർ ആരോപിക്കുന്നത്. പൊലീസ് എത്തിയാലും ഇവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകാറില്ലെന്നാണ് ആരോപണം. രാത്രി കാലങ്ങളിൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ നഗരസഭ അധികൃതർ വെളിച്ചം നൽകാൻ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ രാത്രികാലങ്ങളിൽ പൂർണമായും ഇരുട്ടിലാണ് സ്റ്റാൻഡ്. ഈ സാഹചര്യത്തിലാണ് രാത്രിയിൽ സാമൂഹിക വിരുദ്ധ സംഘം സ്റ്റാൻഡ് കയ്യടക്കുന്നത്.