മറിയപ്പള്ളി മുട്ടത്ത് നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശിയായ പിഞ്ചുബാലന്‍ മഹാദേവനെയും മഹാദേവനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയേയും കൊന്നു തള്ളിയതിലൂടെ വിവാദത്തിലായ മറിയപ്പള്ളി മുട്ടത്തെ പാറമടയുടെ സമീപം വീണ്ടും മരണത്തിന്റെ മണി മുഴങ്ങുന്നു. ഈ പാറമടയ്ക്ക് തൊട്ടടുത്ത് തന്നെയുള്ള പാറമടയിലാണ് ടോറസ് ലോറി അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടത്തെ വളം ഡിപ്പോയിലേക്ക് വളവുമായി എത്തിയ ടോറസ് ലോറിയാണ് വെള്ളിയാഴ്ച രാത്രി 9.30ഓടെ വിവാദമായ പാറമടയുടെ സമീപത്തുള്ള പാറമടയിലേക്ക് മറിഞ്ഞത്. ഡ്രൈവറും ക്ലീനറുമടക്കം രണ്ട് പേര്‍ പാറമടിയല്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമികവിവരം. വെള്ളത്തില്‍ വീണ ടോറസ് ലോറി പൂര്‍ണ്ണമായും മുങ്ങിപ്പോയി. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ടോറസ് ലോറി പാറക്കുളത്തിലേക്ക് വീണ വിവരം ആദ്യമറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ലോറി പൂര്‍ണ്ണമായും വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോയിരുന്നു.
ചങ്ങനാശ്ശേരിയിലെ മഹാദേവന്‍ എന്ന കുഞ്ഞിനെ പ്രതി കൊലപ്പെടുത്തി പാറമടക്കുളത്തില്‍ തള്ളി എന്ന വാര്‍ത്ത 14 വര്‍ഷത്തിന് ശേഷമാണ് പുറത്ത് വന്നത്. അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ ഓരാഴ്ചയോളം പരിശ്രമിച്ച ശേഷമാണ് മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കാനും മഹാദേവന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്താനും സാധിച്ചത്. കഴിഞ്ഞ ദിവസം, താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം- ഹബീബ ദമ്പതികളുടെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ടും ഈ പാറമടക്കുളം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഈ പാറമടക്കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പേള്‍ വെള്ളിയാഴ്ച രാത്രി നാടിനെ നടുക്കി ടോറസ് ലോറി വെളളത്തില്‍ വീണിരിക്കുന്നത്. ലോറിയില്‍ നിന്നും വെള്ളത്തില്‍ വീണ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.