ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡയിലേക്കുള്ള യാത്രയിൽ മാറ്റമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജി7 ഉച്ചകോടിക്കായി നാളെ പ്രധാനമന്ത്രി തിരിക്കും. ഇറാൻ – ഇസ്രയേൽ സംഘർഷം കാനഡയിൽ നടത്തുന്ന കൂടിക്കാഴ്ചകളിൽ ചർച്ചയാകും. ചർച്ചയിലൂടെ നിലവിലെ സംഘർഷം തീർക്കണമെന്ന് ഉച്ചകോടിയിൽ നരേന്ദ്ര മോദി ആവശ്യപ്പെടും. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ലോകനേതാക്കളോട് സംസാരിക്കും. ജൂൺ 15 മുതൽ 17 വരെയാണ് ജി7 ഉച്ചകോടി നടക്കുക.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തും. പരസ്പര ബഹുമാനത്തോടെയുള്ള ഉഭയകക്ഷി ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള വേദിയാകും അതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ കുറിച്ച് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീണത്. നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പരാമർശം അസംബന്ധം എന്ന് ഇന്ത്യ തള്ളിക്കളഞ്ഞു. തീവ്രവാദികൾക്ക് കനേഡിയൻ സർക്കാർ സുരക്ഷിത താവളം നൽകുന്നുവെന്ന് ഇന്ത്യ വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജി 7 ഉച്ചകോടിക്ക് ക്ഷണിക്കാനായി ജൂൺ 6- നാണ് കനേഡിയൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്. അതാണ് ഇരുവരും തമ്മിലുള്ള ആദ്യ ഫോണ്‍ സംഭാഷണം. രണ്ട് വർഷത്തോളമായി വിള്ളൽ വീണ ഉഭയകക്ഷി ബന്ധം ഇരുവരും തമ്മിലെ ചർച്ചകളിലൂടെ മെച്ചപ്പെടും എന്നാണ് വിലയിരുത്തൽ. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങൾ കാരണം യുഎസുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ, ഇന്ത്യയുമായി സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിന് കാർണി സർക്കാർ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.