കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ദിലീപിന് തിരിച്ചടി. വധ ഗൂഢാലോചന കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്യാതിരുന്ന ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് വിധിച്ചു.
കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഫോണുകളില്‍ നിന്നും നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം. തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, തെളിവ് നശിപ്പിച്ചെന്നാരോപിച്ച് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മെയില്‍വഴിയുള്ള പരാതി സ്വീകരിക്കാനാകില്ലെന്നും ചട്ടപ്രകാരം പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാമെന്നുമായിരുന്നു കൗണ്‍സില്‍ മറുപടി നല്‍കിയത്. അതിജീവിതയുടെ പരാതിയില്‍ പിഴവുകളെന്നും, ഇതു തിരുത്താതെ പരാതി പരിഗണിക്കില്ലെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. സാക്ഷികളെ കൂറുമാറ്റി. തെളിവ് നശിപ്പിച്ചു തുടങ്ങിയവയാണു പ്രധാന പരാതികള്‍. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിന് ദിലീപിന്റെ അഭിഭാഷകര്‍ നേതൃത്വം നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു.