കോട്ടയം: മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നടപടിക്രമം പാലിക്കാതെയാണ് കല്ലിടല്‍ എന്ന് കാട്ടിയാണ് പ്രതിഷേധം. മനുഷ്യശൃംഖല പ്രതിരോധം സൃഷ്ടിച്ച നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയില്‍ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്.
കല്ലുമായെത്തിയ വാഹനം തുടര്‍ന്ന് തിരികെപ്പോകേണ്ടതായി വന്നു. കൂട്ട ആത്മഹത്യ നടത്തുമെന്ന് പറഞ്ഞ സമരക്കാര്‍ മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. കോട്ടയം ജില്ലയില്‍ കെ റെയിലിനെതിരായ സമരം ശക്തമാകുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ചതായി ആരോപണമുണ്ട്. ഗോ ബാക്ക് വിളികളുയര്ത്തിയ പ്രതിഷേധക്കാരും പൊലീസും നേര്ക്ക നേരെ വന്ന സ്ഥിതിയുണ്ടായി. അനുനയ ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെ പ്രതിഷേധം നീണ്ടുനിന്നാല്‍ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു.
ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്.