ദില്ലി: അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ ക്ഷേമത്തിനായി ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും ചേർന്ന് 500 കോടി രൂപയുടെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും പരിക്കേറ്റവർക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള AI-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റിലേക്ക് ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം സംഭാവന ചെയ്യും.
500 കോടി സംഭാവനയിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപയുടെ സഹായമായും ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സക്കും സഹായം നൽകിയിരുന്നു. വിമാനം തകർന്നതിനെത്തുടർന്ന് തകർന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കാനും സഹായം നൽകും. നടപടിക്രമങ്ങൾ പൂർത്തിയായാൽ ട്രസ്റ്റിന് ധനസഹായം നൽകുകയും പൂർണ്ണ ആത്മാർത്ഥതയോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്നും ടാറ്റയുടെ പ്രസ്താവനയിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രഥമശുശ്രൂഷകർ, മെഡിക്കൽ, ദുരന്ത നിവാരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവർക്കും ട്രസ്റ്റ് സഹായം നൽകുമെന്ന് ടാറ്റ സൺസ് അറിയിച്ചു. ടാറ്റയിലെ മുൻ ഉദ്യോഗസ്ഥനായ എസ്. പത്മനാഭനെയും ടാറ്റ സൺസിന്റെ ജനറൽ കൗൺസിലായ സിദ്ധാർത്ഥ് ശർമ്മയെയും ട്രസ്റ്റി ബോർഡിലേക്ക് നിയമിച്ചു. അഞ്ച് അംഗ ബോർഡിലേക്ക് മൂന്ന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കും.
ജൂൺ 12 ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം എഐ 171, ബോയിംഗ് 787-8 ഡ്രീംലൈനർ, പറന്നുയർന്ന ഉടൻ ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴിച്ച് 241 പേരും പരിസരവാസികളായ 19 പേരും മരിച്ചു.