ന്യൂഡൽഹി ∙ ഡൽഹിയിലെ മൈദൻഗരിയിൽ മധ്യവയസ്കരായ ദമ്പതികളെയും അവരുടെ മൂത്ത മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നാലെ ദമ്പതികളുടെ ഇളയ മകൻ കാണാതായതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.
45-50 വയസ്സിനിടയിൽ പ്രായമുള്ള പ്രേം സിങ്, ഭാര്യ രജനീ (40-45), മകൻ ഋതിക് (24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാർ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് കൊലപാതകം പുറത്തറിയുന്നത്.പോലീസ് നടത്തിയ പരിശോധനയിൽ പ്രേം സിങിന്റെയും ഋതികിന്റെയും മൃതദേഹം ഒന്നാം നിലയിലും, വായ് മൂടിക്കെട്ടിയ നിലയിൽ രജനിയുടെ മൃതദേഹം രണ്ടാം നിലയിലുമാണ് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബത്തിലെ കാണാതായ ഇളയ മകൻ സിദ്ധാർഥ് കഴിഞ്ഞ 12 വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്നും മരുന്നുകളും ചികിത്സാ രേഖകളും പൊലീസ് കണ്ടെടുത്തു. ആക്രമണ സ്വഭാവക്കാരനായിരുന്നു സിദ്ധാർഥെന്നും, മാതാപിതാക്കളെയും സഹോദരനെയും കത്തികൊണ്ട് കുത്തിയും ഇഷ്ടിക, കല്ലുകൾ കൊണ്ട് അടിച്ചുമാണ് കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പ്രാഥമിക നിഗമനം.
തന്റെ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി മൈദൻഗരിയിലെ വീട്ടിൽ താമസിക്കില്ലെന്നും പ്രദേശവാസികളിൽ ഒരാളോട് സിദ്ധാർഥ് പറഞ്ഞതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട പ്രേം സിങ് മദ്യപാനിയാണെന്നും വീട്ടിൽ പതിവായി വഴക്കുകൾ നടക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുകയാണ്. കാണാതായ സിദ്ധാർഥിനായി പൊലീസ് വ്യാപകമായ തിരച്ചിൽ തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു.