പത്തനംതിട്ട :ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് മുരാരി ബാബുവിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തത്.അതേസമയം, കേസിലെ നാലാം പ്രതിയുമായ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി നേരിടേണ്ടി വന്നു. മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളിക്കളഞ്ഞു.
ദ്വാരപാലക പാളി കേസിൽ പ്രതിയായ ജയശ്രീ ദേവസ്വം ബോർഡ് മിനുട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്യാനാണ് സാധ്യത.പാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്ട്സിലാണ് ജയശ്രീ തിരുത്തൽ വരുത്തിയത്. ചെമ്പ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്നായിരുന്നു ജയശ്രീ രേഖപ്പെടുത്തിയ തീരുമാനം.അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ 2019 ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ഓഫിസിൽ ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെയാണ് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയത്.


