പമ്പ:ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം വൃശ്ചികപ്പുലരിയോടെ ആരംഭിച്ചു. ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിലാണ് ഇന്ന് പുലർച്ചെ നടത്തിയത്. തുലാമാസ പൂജകൾക്കായി രാഷ്ട്രപതി സന്നിധാനത്തേക്ക് എത്തിയിരുന്നെങ്കിലും അന്ന് അഭിഷേകം നടത്താൻ സാധിക്കാത്തതിനാലാണ് മണ്ഡലകാലത്തിന് തുടക്കമായി ഇത് നിർവഹിച്ചത്.മണ്ഡലകാലത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ശബരിമലയിൽ ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുതിയ മേൽശാന്തിമാരാണ് പുലർച്ചെ ക്ഷേത്രനട തുറന്നത്.
മണ്ഡല – മകരവിളക്ക് കലണ്ടർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്കി ചാർത്തി ദീപാരാധന: ഡിസംബർ 26
മണ്ഡലപൂജ: ഡിസംബർ 27
മണ്ഡലകാല സമാപനം: ഡിസംബർ 27 രാത്രി നട അടച്ചതോടെ
മകരവിളക്ക് ഉത്സവത്തിനായി നട തുറക്കൽ: ഡിസംബർ 30 വൈകിട്ട്
മകരവിളക്ക്: ജനുവരി 14
ദർശനത്തിന് അവസരം: ജനുവരി 19 വരെ
നട അടയ്ക്കൽ: ജനുവരി 20 രാവിലെ
വിവാദങ്ങളുടെ നടുവിൽ നടക്കുന്ന മണ്ഡലകാലം
ശബരിമല സ്വർണക്കൊള്ള വിവാദം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് മണ്ഡലകാലം ആരംഭിക്കുന്നത്. സ്വർണപ്പാളികൾ നഷ്ടമായ സംഭവവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന് നടത്തും. എസ്.പി. എസ്. ശശിധരനും സംഘവും ഇന്നലെ തന്നെ സന്നിധാനത്ത് എത്തിയിരുന്നു.ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവിടങ്ങളിലെ പൂശിയ സ്വർണവും ചെമ്പും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിക്കാനാണ് തീരുമാനം. 1998-ൽ യുബി ഗ്രൂപ്പ് പൊതിഞ്ഞ സ്വർണപ്പാളികളിൽ നിന്നുമുള്ള സാംപിളുകളും ശേഖരിക്കും. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവും ഗുണനിലവാരവും വിലയിരുത്താനാണ് ഹൈക്കോടതി നൽകിയ നിർദേശം.
സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ. വാസു അടക്കം അറസ്റ്റിലായ സാഹചര്യത്തിൽ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. എ. പത്മകുമാറിന്റെ അറസ്റ്റുണ്ടാകുമോ എന്ന ആശങ്ക സിപിഎമ്മിനും സര്‍ക്കാരിനുമുള്ളതായി വിലയിരുത്തുന്നു.
വിവാദങ്ങളെ മറികടക്കാനുള്ള സർക്കാർ നീക്കം
ആഗോള അയ്യപ്പ സംഗമം ഉൾപ്പെടെയുള്ള വലിയ പരിപാടികൾ മുഖേന ഭക്തർക്കൊപ്പമാണെന്ന സന്ദേശം നൽകാനാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം. വിവാദങ്ങൾക്കിടയിലും തീർത്ഥാടകർക്ക് മികച്ച സൗകര്യം ഉറപ്പാക്കാനാണ് ദേവസ്വം വകുപ്പും ബോർഡും ശക്തമായ നീക്കങ്ങൾ നടത്തുന്നത്.പമ്പ മുതൽ സന്നിധാനം വരെ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ, വ്യത്യസ്ത ഭാഷകളിലുള്ള മാർഗ്ഗനിർദേശങ്ങൾ, ആരോഗ്യവകുപ്പ് സംഘങ്ങളുടെ സജ്ജീകരണം തുടങ്ങി നിരവധി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


