മാനന്തവാടി (വയനാട്): കുടുംബ തർക്കത്തിനൊടുവിൽ അമ്മയും മകളും വെട്ടേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട മൊതക്കര കൊച്ചാറ ഉന്നതിയിൽ വസിക്കുന്ന രാജുവാണ് പിടിയിലായത്.ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ മാധവി എന്ന സ്ത്രീക്കും മകൾ ആതിരയ്ക്കുമാണ് പരിക്ക് പറ്റിയത്. ഇരുവരെയും ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പരുക്കേറ്റ ആതിരയെ വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന രാജുവിനെ ഉച്ചയോടെ വെള്ളമുണ്ട പൊലീസ് പിടികൂടി. പിന്നീട് പ്രതിയെ കൊച്ചാറ ഉന്നതിയിലേക്കെത്തിച്ച് തെളിവെടുപ്പ് നടത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജുവും ഭാര്യ ആതിരയുമായും കൂട്ടുകുടുംബവുമായി ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഈ കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് പൊലീസ് നിഗമനം.


