ദില്ലി: കേന്ദ്ര ബജറ്റില്‍ ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ് മേഖലയിലും വമ്പൻ പ്രഖ്യാപനങ്ങള്‍. പുതിയ മൂന്ന് ഓള് ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. കൂടാതെ, 5 മേഖല മെഡിക്കല്‍ ഹബുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. മെഡിക്കല്‍ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി. യോഗ, വെല്‍നസ് സ്കീമുകള്‍ക്കായി ഒന്നര ലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കുകയും ചെയ്യും.
മെഡിക്കല്‍ ഹബുകള്‍ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മരുന്ന് ചെടികള്‍ വളർത്തുന്നവർക്കും സംസ്കരിക്കുന്നവർക്കും സഹായ പദ്ധതിയും ബജറ്റിലുണ്ട്. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകള്‍ക്കും കൂടുതല്‍ പ്രൊഫഷണലുകളെ നിയോഗിക്കുമെന്നും ബജറ്റിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇന്ത്യയിലെ അനിമേഷൻ,വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ് മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ട്. 2 മില്യണ്‍ പ്രൊഫഷണലുകളെ 2030ഓടെ ആവശ്യമുള്ള മേഖലയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നല്‍കും. എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകള്‍ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കാനുമാണ് പദ്ധതി.
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം പാർലമെൻ്റില്‍ പുരോഗമിക്കുകയാണ്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റില്‍ സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങി മൂന്ന് നയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ 7 ശതമാനം ശതമാനം വളർച്ച ദാരിദ്ര്യ നിർമ്മാർജ്ജനത്തിലടക്കം വലിയ പങ്ക് വഹിച്ചെന്നും രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.


