കോട്ടയം : കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ അടുത്ത അദ്ധ്യയന വർഷത്തിലും കുട്ടികളുടെ അഡ്മിഷൻ നടപടികൾ തുടരണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രസ്ഥാനവുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.
സ്വന്തമായി കെട്ടിടം നിർമ്മിക്കാത്തതു മൂലം കഴിഞ്ഞ വർഷവും പ്രവേശന നടപടികൾ നിർത്തിവച്ചിരുന്നു. ഫ്രാൻസിസ് ജോർജ് എംപി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷവും അഡ്മിഷൻ നടത്തുവാൻ അനുമതി ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2015-16 വർഷത്തിൽ കടുത്തുരുത്തിയിൽ ആരംഭിച്ച കേന്ദ്രീയ വിദ്യാലയം ഇപ്പോൾ താൽക്കാലികമായി പ്രവർത്തിക്കുന്നത് വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയുടെ കെട്ടിടത്തിലാണ്. സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 30 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.
കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് 8 ഏക്കർ സ്ഥലം വാങ്ങി കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം നിർമ്മിക്കുന്നതിനായി കൈമാറിയിട്ടുണ്ട്. തണ്ണീർത്തട സംരക്ഷണ നിയമം വരുന്നതിന് മുമ്പ് ആണ് ഈസ്ഥലം വാങ്ങിയത്. ഇതിനോട് ചേർന്ന് ഉള്ള സ്ഥലത്ത് കടുത്തുരുത്തി പോളി ടെക്നിക്കിന് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതിനാൽ
കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടി വേർതിരിച്ച സ്ഥലത്ത് കെട്ടിടം നിർമ്മിക്കണമെങ്കിൽ സംസ്ഥാന മന്ത്രിസഭയുടെ അനുമതി ആവശ്യമാണ് .
ഇതിനായി മുഖ്യമന്ത്രിയെയും റവന്യൂ, കൃഷി എന്നീ മന്ത്രിമാരെയും ഫ്രാൻസിസ് ജോർജ് എം.പി.യും മോൻസ് ജോസഫ് എംഎൽഎയും നിരവധി പ്രാവശ്യം നേരിട്ട് കണ്ട് ചർച്ച നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിലും സംസ്ഥാന മന്ത്രിസക്ക് തീരുമാനം കൈക്കൊള്ളാവുന്നതാണന്ന് പറഞ്ഞിട്ടുണ്ട്.
കെട്ടിട നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്നും കൂടുതൽ കാലതാമസം ഉണ്ടായാൽ അഡ്മിഷൻ നടപടികൾ നിർത്തി വയ്ക്കേണ്ടി വരുമെന്നും കേന്ദ്ര മന്തി എം.പിയോട് പറഞ്ഞു.
സ്ഥലത്തിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല നടപടി സ്വീകരിക്കുമെന്നും അതേ തുടർന്ന് കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ആയതിനാൽ പുതിയ അദ്ധ്യയന വർഷത്തിലും കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതുവരെയുള്ള വർഷങ്ങളിലും കുട്ടികളുടെ പ്രവേശന നടപടികൾ തുടരണമെന്നും ഫ്രാൻസിസ് ജോർജ് എം.പി.മന്ത്രിയോട് ആവശ്യപ്പെട്ടു.


