കോഴിക്കോട്: കവർച്ചക്കേസില്‍ പിടിയിലായ യുവതി വിഴുങ്ങിയ സ്വർണാഭരണം പുറത്തുവരാൻ നാല് ദിവസമായി പൊലീസ് കാത്തിരിക്കുകയാണ്. കേസില്‍ പ്രതിയായ പാലേമാട് കല്ലൻകുന്നൻ സമീന (35)യുടെ വയറ്റില്‍ മാലയ്‌ക്കൊപ്പം മറ്റൊരു കമ്മലും കണ്ടെത്തിയതോടെ സംഭവത്തില്‍ പുതിയ തിരിവ് ഉണ്ടായി. നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്നാണ് ഏകദേശം 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല കവർന്നതെന്ന് പൊലീസ് പറയുന്നു. പിടിയിലായതിന് പിന്നാലെ നടത്തിയ എക്സ്റേ പരിശോധനയില്‍ മാല വയറ്റിലുണ്ടെന്ന് വ്യക്തമായി. വയറിളക്ക മരുന്ന് നല്‍കിയെങ്കിലും ആഭരണം പുറത്തുവന്നില്ല. തുടർന്ന് പ്രതിയെ നിലമ്പൂർ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മുറിയില്‍ പാർപ്പിച്ച് കാവല്‍ നിന്നെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സർജറി വാർഡിലേക്കും മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ഒരു സ്വർണക്കമ്മല്‍ കൂടി ഉള്ളതായി കണ്ടെത്തിയത്. ആഭരണങ്ങള്‍ ആമാശയത്തില്‍ നിന്ന് താഴേക്കിറങ്ങിയ നിലയിലാണെന്നും, അസ്വസ്ഥതകളില്ലാത്തതിനാല്‍ ശസ്ത്രക്രിയയ്ക്ക് പകരം സ്വാഭാവികമായ പുറന്തള്ളല്‍ കാത്തിരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഭരണങ്ങള്‍ പുറത്തുവന്ന ശേഷം അവയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തേണ്ടത് പൊലീസിന് മുന്നിലുള്ള അടുത്ത വെല്ലുവിളിയായിരിക്കും. സംഭവവികാസങ്ങള്‍ സിനിമാ രംഗങ്ങളെ ഓർമിപ്പിക്കുന്ന രീതിയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.


