ലഖ്നൌ: ഉത്തർപ്രദേശിലെ അബേദ്കർ നഗരില്‍ രജിസ്ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍ പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ചു. സംഭവത്തില്‍ യോഗേഷ് വർമ (32)യും ശുഭം വിശ്വകർമ (19)യും അറസ്റ്റിലായി.
കഴിഞ്ഞ അഞ്ചാം തീയതിയാണ് ഗർഭിണിയായ പ്രിയങ്കയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചത്. ബി.എ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷും പ്ലസ് ടു വിദ്യാർത്ഥിയായ ശുഭവും ചേർന്ന് ശസ്ത്രക്രിയ നടത്തി പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ അനസ്തീസിയയുടെ അളവ് കൂടിപ്പോയതോടെ പ്രിയങ്കയ്ക്ക് ബോധം വീണ്ടെടുക്കാനായില്ല. തുടർന്ന് അമിത രക്തസ്രാവവും ഉണ്ടായതായി പൊലീസ് അറിയിച്ചു. നില വഷളായതോടെ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതി മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിയങ്കയുടെ മരണത്തെ തുടർന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇതിനിടെ ആശുപത്രി നടത്തിപ്പുകാരി ഒളിവില്‍ പോയി. പൊലീസ് നടത്തിയ പരിശോധനയില്‍ ആശുപത്രിക്ക് ലൈസൻസ് ഇല്ലെന്നും ബയോമെഡിക്കല്‍ മാലിന്യം സംസ്കരിക്കാൻ അനുമതിയില്ലെന്നും അഗ്നിരക്ഷാ സേനയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലെന്നും യോഗ്യതയുള്ള സ്റ്റാഫ് ഇല്ലെന്നും കണ്ടെത്തി.
‘നവജീവൻ ഹോസ്പിറ്റല്‍’ എന്ന പേരില്‍ കഴിഞ്ഞ അഞ്ച് വർഷമായി സ്ഥാപനം പ്രവർത്തിച്ചുവരികയായിരുന്നു. ശസ്ത്രക്രിയകള്‍ക്കായി 3,000 മുതല്‍ 5,000 രൂപ വരെ ഈടാക്കിയിരുന്നുവെന്നും കുറഞ്ഞ ചെലവിനാല്‍ ആളുകള്‍ ഇവിടെ എത്തിച്ചേരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിർദേശപ്രകാരം ആശുപത്രി പൂട്ടിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


