കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ച് നൽകി കെഎസ്യു. വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡെന്ന് കെഎസ്യു. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലാണ് ട്രോഫി അയച്ചത്. ആരോഗ്യ മന്ത്രി വായുവിലൂടെ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കെഎസ്യു ആരോപിച്ചു. തിരുവനന്തപുരത്തും കെഎസ്യു സമരവുമായി മുന്നോട്ട് പോകുമെന്നും കരിങ്കൊടിയുമായ വരുന്നത് കേരളത്തിലെ ആരോഗ്യ രംഗം ഐസിയുവിൽ ആയത് കൊണ്ടാണെന്നും ഫർഹാൻ മുണ്ടേരി പറഞ്ഞു.
അതേസമയം, ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്ത് വന്നു. മന്ത്രിക്ക് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്നും കെ എസ് യു അധ്യക്ഷൻ ആവശ്യപ്പെട്ടു. മന്ത്രിയെ കെ എസ് യു പ്രവർത്തകർ അക്രമിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പിണറായി വിജയൻ പൊലീസിന്റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതുസമൂഹം മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്താവനക്ക് പിന്നാലെ പൊലീസ് പിന്തുണയിൽ അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, സി പി എം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
അതേസമയം കേരളത്തിലുടനീളം കെ എസ് യു പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കില്ലന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധം ഉയർത്തിയ കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണെന്ന് സി പി എം നേതാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
വീണ ജോർജ് ആശുപത്രി വിട്ടു
കഴുത്തിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. പുലർച്ചെ നാലുമണിക്ക് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വീണ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കഴുത്തിന് ക്ഷതമുള്ള മന്ത്രി ആംബുലൻസ് ഇല്ലാതെ കാറിൽ യാത്ര തിരിച്ചതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഏറ്റവും അവസാനം ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ മന്ത്രിക്ക് നിരന്തര നിരീക്ഷണം ആവശ്യമാണെന്നും ഐ സി യുവിൽ തുടരണം എന്നുമാണ് പറഞ്ഞിരുന്നു. യാത്ര ചെയ്യാവുന്ന ആരോഗ്യസ്ഥിതി ഇല്ലെന്നും ഇന്നലെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിനുശേഷം മന്ത്രി തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് ഡിസ്ചാർജ് വാങ്ങിയത്. ഇതിനായി രാത്രി പത്തുമണിയോടെ മെഡിക്കൽ ബോർഡ് ഓൺലൈൻ യോഗം ചേർന്നു. പുലർച്ചെ നാലുമണിക്ക് പരിയാരത്തുനിന്നും കാർമാർഗ്ഗം മന്ത്രി യാത്ര തുടങ്ങുകയും ചെയ്തു. കഴുത്തിൽ ഗുരുതര പരിക്കേറ്റ രോഗിയെ ആംബുലൻസ് പോലും നൽകാതെ വിട്ടയച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം പരിഹസിച്ചു. നാടകം പൊളിഞ്ഞതോടെയാണ് മന്ത്രി മടങ്ങിയതെന്നാണ് കെഎ സ് യു അഭിപ്രായപ്പെട്ടത്.


