ടെഹ്റാന്‍: ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നീക്കങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകളും, ചർച്ചകൾക്ക് തയ്യാറാണ് ഇറാൻ എന്ന ട്രംപിന്‍റെ അവകാശവാദങ്ങളും തള്ളി ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ. അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആവർത്തിച്ച് വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നില്ലെന്നും, അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇനിയില്ലെന്നും അലി ലാരിജാനി ട്വീറ്റ് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഒമാനി മധ്യസ്ഥർ മുഖേന ലാരിജാനി ചര്‍ച്ചക്കായി സമ്മർദം ചെലുത്തിയെന്ന് ‘വാൾസ്ട്രീറ്റ് ജേണൽ’ അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അലി ലാരിജാനിയുടെ പ്രസ്താവന.
‘ഭ്രമാത്മകമായ സങ്കൽപ്പങ്ങളിലൂടെ പശ്ചിമേഷ്യയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ട്രംപ്. ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അദ്ദേഹം സ്വയം രൂപപ്പെടുത്തിയ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തെ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി മാറ്റി, ഇസ്രായേലിന്റെ അധികാര മോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ ബലികൊടുത്തു’- ലാരിജാനി എക്സിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്കൻ സൈനികരും അവരുടെ കുടുംബങ്ങളുമാണ് വില നൽകേണ്ടി വരികയെന്നും ഇറാൻ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരുന്നു. അതേസമയം ഇറാനെ നയിക്കാൻ ശേഷിയുള്ള ആരും ഇറാനിൽ ഇല്ലെന്ന് ട്രംപ് പ്രതികരിച്ചു. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്നും ട്രംപ് പറഞ്ഞു.


