കൊൽക്കത്ത: സ്വന്തം മൈതാനത്ത് ആദ്യം ആഞ്ഞടിച്ചും, പിന്നെ എറിഞ്ഞൊതുക്കിയും അഴിഞ്ഞാടിയ ഹൈദരാബാദിനു മുന്നിൽ മറുപടിയില്ലാതെ കൊൽക്കത്ത കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 226 എന്ന സ്‌കോറിന് 65 റൺ അകലെ 161 ന് കൊൽക്കത്തയുടെ താരങ്ങളെല്ലാം ബാറ്റ് താഴെ വച്ചു.
ടോസ് നേടിയ കൊൽക്കത്ത ഹൈദരാബാദിന്റെ റണ്ണിനെ ചേസ് ചെയ്യാൻ തീരുമാനിച്ച് ഫീൽഡിംങിന് ഇറങ്ങുകയായിരുന്നു. അവസാനം വരെ ബാറ്റിംങിന് ആഴമുള്ള ഹൈദരാബാദിനെതിരെ കൊൽക്കത്തയെടുത്ത ഏറ്റവും മോശം തീരുമാനവും അതായിരുന്നു. ഹൈദരാബാദിന്റെ ആദ്യ വിക്കറ്റായി ഹെഡ് ( 21 പന്തിൽ 46) മടങ്ങാൻ 82 റൺ വരെ കാത്തിരിക്കേണ്ടി വന്നു കൊൽക്കത്തയ്ക്ക്. 5.4 ഓവറിൽ ഹെഡ് പുറത്താകുമ്പോഴേയ്ക്കും പരമാവധി നാശം കൊൽക്കത്ത നിരയിൽ വിതച്ചിരുന്നു. 21 പന്ത് മാത്രം ബാറ്റ് ചെയ്ത ഹെഡ് ആറു ഫോറും മൂന്നു സിക്‌സുമാണ് അടിച്ചകറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
111 ൽ രണ്ടാം വിക്കറ്റായി ഇഷാൻ കിഷനെയും (14), ഒരു റൺ കൂടി സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്ത് തൊട്ടുപിന്നാലെ അർദ്ധ സെഞ്ച്വറിയ്ക്ക് രണ്ട് റൺ അകലെ അഭിഷേകിനെയും (48) ഹൈദരാബാദിന് നഷ്ടമായി. പിന്നാലെ അൻകിത് വർമ്മയെ (1) കൂടി നഷ്ടമായ ഹൈദരാബാദ് 118 ന് നാല് എന്ന നിലയിൽ തകർന്നു. എന്നാൽ, അവിടെ ഒത്തു ചേർന്ന ക്ലാസനും (52), നിതീഷ് കുമാർ റെഡിയും ഹൈദരാബാദ് ബാറ്റിംങിന്റെ ആഴമാണ് കാട്ടിക്കൊടുത്തത്. കൂട്ടുകെട്ട് പിരിച്ച് നിതീഷിനെ കൊൽക്കത്ത പറഞ്ഞു വിടുമ്പോഴേയ്ക്കും സ്‌കോർ 200 ൽ എത്തിയിരുന്നു. ഇതേ സ്‌കോറിൽ തന്നെ സലിൽ അരോറ (0) വീണെങ്കിലും അവസാന ഓവർ വരെ ക്രീസിൽ നിന്ന ക്ലാസൻ പരമാവധി നാശം വിതച്ചു. ക്ലാസന് പിന്നാലെ ശിവാംങ് കുമാറും (4) പുറത്തായെങ്കിലും മികച്ച ടോട്ടലാണ് ഹൈദരാബാദ് പടുത്തുയർത്തിയത്. കൊൽക്കത്തയ്ക്ക് വേണ്ടി മുസർബാനി നാലും, വൈഭവ് അറോറ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. കാർത്തിക് ത്യാഗിയും അങ്കുൾ റോയിയും ഓരോ വിക്കറ്റ് പിഴുതു.
മറുപടി ബാറ്റിംങിൽ ആദ്യ ഓവറിൽ തന്നെ തകർത്തടിച്ച ഫിൻ അലൻ (28) കൊൽക്കത്തയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കമാണ് നൽകിയത്. സ്‌കോർ 30 ൽ നിൽക്കെ അലനും, 67 ൽ അജിൻകെ രഹാനെയും (8) വീണു. അപ്പോഴും ഒരു വശത്ത് സ്‌കോർ നിരക്ക് താഴാതെ രഘുവംശി (52) സ്‌ഫോടനം നടത്തുന്നുണ്ടായിരുന്നു. 74 ൽ കാമറൂൺ ഗ്രീനിന്റെ (2) വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ടമായി. പിന്നീട് റിങ്കു സിംങും (35) രഘുവംശിയും ചേർന്നായി പടനയിച്ചത്. 120 ൽ രഘുവംശി വീണതോടെ തുടങ്ങി കൊൽക്കത്തയുടെ കൂട്ടത്തകർച്ച.
120 ൽ തന്നെ അങ്കുൾ റോയി ഒരു റൺ പോലും സംഭാവന ചെയ്യാതെ മടങ്ങി. 139 ൽ റിങ്കു സിംങും, 154 ൽ സുനിൽ നരേനും (12), 159 ൽ രമൺദീപ് സിംങും , 161 ൽ കാർത്തിക് ത്യാഗിയും (5), വരുൺ ചക്രവർത്തിയും (0) വീണതോടെ കൊൽക്കത്ത പാട്ടു പെട്ടി മടക്കി. ഹൈദരാബാദിനായി ഉനദ്കട്ട് മൂന്നും, ഈശാൻ മലിംഗ മൂന്നും, നിതീഷ്‌കുമാർ റെഡിയും രണ്ട് വീതം വീക്കറ്റും വീഴ്ത്തി. ഹർഷ് ദുബൈയ്ക്കാണ് ഒരു വിക്കറ്റ്.

