മോസ്കോ : ചൈനയിലെ ഹെനാൻ പ്രവിശ്യയില്‍ നിന്നുള്ള ഒരു ആറുവയസ്സുകാരന്റെയും രണ്ടാഴ്ചക്കാലം സ്വന്തം മകനെപ്പോലെ അവനെ നോക്കിയ ഹോട്ടല്‍ ജീവനക്കാരുടെയും കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചെങ്ചെങ് എന്ന ആറുവയസ്സുകാരനെ നഗരത്തിലെ ഒരു ഹോട്ടലില്‍ ഉപേക്ഷിച്ച് അമ്മ പോവുകയായിരുന്നു. ഫെബ്രുവരിയില്‍ അമ്മ യുയേയ്ക്കൊപ്പമാണ് അവൻ ഹോട്ടലില്‍ എത്തിയത്. ആദ്യ ദിവസങ്ങളില്‍ രാത്രികളില്‍ മാത്രം പുറത്തുപോയിരുന്ന അവന്റെ അമ്മ, മാർച്ച് ആയതോടെ മടങ്ങിവരാതെയായി. ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫും മറ്റ് ജീവനക്കാരും കുട്ടിയെ ഏറ്റെടുത്തു. അവർ അവന് ഭക്ഷണം നല്കി. ഒരു ക്ലീനിംഗ് ജീവനക്കാരിയാണ് അവന് അമ്മയെപ്പോലെ കൂട്ടിരുന്നത്.
മുറിയിലുണ്ടായിരുന്ന സ്മാർട്ട് സ്പീക്കറിനോട് ‘നിനക്കും അച്ഛനമ്മമാരുണ്ടോ’ എന്ന് കുട്ടി ചോദിച്ചതും, തന്റെ അമ്മ വരാനായി കാത്തിരിക്കുന്നതും കണ്ട ജീവനക്കാരുടെ മനസ് തകർന്നു പോവുകയായിരുന്നു. ഒടുവില്‍, പോലീസും അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മാർച്ച് 24 -ന് അവന്റെ അമ്മ ഹോട്ടലില്‍ തിരിച്ചെത്തി. രോഗം വന്നതും വലിയ കടബാധ്യതയുമാണ് തന്നെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയെ കണ്ട മാത്രയില്‍ തന്നെ കുട്ടി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അമ്മയോട് തനിക്ക് പരാതികളൊന്നുമില്ലെന്നാണ് കുട്ടി പറഞ്ഞത്. ‘എനിക്ക് എന്നെ നോക്കാൻ അറിയാം. പെട്ടെന്ന് വളർന്ന് എനിക്ക് അമ്മയെ സംരക്ഷിക്കണം’ എന്നും അവൻ പറഞ്ഞു. പിരിഞ്ഞുപോകുന്ന നേരത്ത് തന്നെ നോക്കിയ ഹോട്ടല്‍ ജീവനക്കാരോടും ചെങ്ചെങ് നന്ദി പറഞ്ഞു. യുവതിയുടെ ദയനീയാവസ്ഥ പരിഗണിച്ച് വുമണ്‍സ് ഫെഡറേഷൻ താല്‍ക്കാലികമായി കുട്ടിയെ ഒരു ഫോസ്റ്റർ കുടുംബത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ സ്കൂളില്‍ പോയിട്ടില്ലാത്ത ചെങ്ചെങ് ഇപ്പോള്‍ കിന്റർഗാർട്ടനില്‍ പഠനം ആരംഭിച്ചു. കുട്ടിയെ ഉപേക്ഷിച്ച നടപടി ശിക്ഷ ലഭിക്കാവുന്നതാണെങ്കിലും, കുടുംബത്തിന്റെ ദാരിദ്ര്യം കൂടി കണക്കിലെടുത്താകും തുടർനടപടികള്‍.

