കൊച്ചി: കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വർണ്ണവുമായി മുങ്ങി ആൻഡമാൻ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ അതിസാഹസീകമായി പിടികൂടി തൃക്കാക്കര പൊലീസ്. കാക്കനാട് സെസ്സിലെ ആമി എക്സ്പോർട്ട്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സ്വർണവുമായി പ്രതികള്‍ മുങ്ങിയത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്ന് പേരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതോടെ തൃക്കാക്കര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വനമേഖലയില്‍ ഇവരുണ്ടെന്ന് കണ്ടെത്തിയത് കേസില്‍ നിർണായകമായി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അതിസാഹസികമായ നീക്കത്തിലൂടെയാണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടിച്ച സ്വർണ്ണവുമായി വനാന്തരങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവർ. പ്രതികളെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പ്രതികളില്‍ നിന്ന് തൊണ്ടിമുതലും സ്വർണം വിറ്റ കാശും പിടിച്ചെടുത്തിട്ടുണ്ട്.

