തിരുവനന്തപുരം: കേരളത്തില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഗുണം ലഭിക്കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആയിരിക്കുമെന്നും യുവാക്കള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. പത്തനംതിട്ട തിരുവല്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്‍ഡിഎയിലുളള കേരളത്തിന്റെ വിശ്വാസം ഉറച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. എന്‍ഡിഎയുടെ കാറ്റിനെ തടുക്കാനാവില്ല. കേരളം മാറ്റത്തിന് തയ്യാറെടുക്കുകയാണ്. കേരളത്തില്‍ വികസനം സൃഷ്ടിക്കേണ്ടതുണ്ട്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ശക്തി. വികസനക്കുതിപ്പില്‍ കേരളം പുറകിലാണ്. അനന്തമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ കേരളത്തിനാകുന്നില്ല. എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് ഇതില്‍ ശ്രദ്ധയില്ല. ശബരിപാത അവസരങ്ങള്‍ തുറക്കും. ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണംചെയ്യും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. ശബരിപാതയ്ക്ക് തടസം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. വികസനത്തിന് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ വരണം’ നരേന്ദ്രമോദി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടതുപക്ഷവും കോണ്‍ഗ്രസും പരസ്പരം ബിജെപിയുടെ ബി ടീം എന്ന് വിളിക്കുകയാണെന്നും കേരളത്തില്‍ എ ടീമാണ് ബിജെപിയെന്നും നരേന്ദ്രമോദി പറഞ്ഞു. വിഘടനവാദികളെ ഇടത്-വലത് മുന്നണികള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും വോട്ടിന് വേണ്ടി കേരളത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇടത് സര്‍ക്കാരിന്റെ കാലത്താണ് ശബരിമലയില്‍ സ്വര്‍ണക്കൊളള നടന്നതെന്നും അതിന്റെ ചരട് നീളുന്നത് കോണ്‍ഗ്രസിലേക്കാണെന്നും മോദി കുറ്റപ്പെടുത്തി. തിരുവല്ലയിലെ പൊതുസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കാണ് പോയത്. തിരുവനന്തപുരത്ത് കിളളിപ്പാലം മുതല്‍ കരമന വരെ റോഡ് ഷോ നടത്തി.

