ഇസ്ലാമാബാദ്: ലോകം മുഴുവൻ ആദരിക്കുന്ന സംഗീത പ്രതിഭ ആശാ ഭോസ്ലെയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പാകിസ്താൻ വാർത്താ ചാനലായ ജിയോ ന്യൂസ്’ നിയമക്കുരുക്കില്‍.ആശാ ഭോസ്ലെയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ അവരുടെ പ്രശസ്തമായ ഗാനങ്ങളും സിനിമാ രംഗങ്ങളും സംപ്രേഷണം ചെയ്തത് 2018 മുതല്‍ പാകിസ്താനില്‍ നിലനില്‍ക്കുന്ന ഇന്ത്യൻ ഉള്ളടക്ക നിരോധനത്തിന്റെ ലംഘനമാണെന്നാണ് പെമ്രയുടെ വാദം.
സംഭവത്തില്‍ ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് ജിയോ ന്യൂസിന്റെ സിഇഒയോട് ഏപ്രില്‍ 27-ന് ഹാജരാകാൻ പെമ്ര ആവശ്യപ്പെട്ടു. നോട്ടീസിന് 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. പിഴ, ചാനല്‍ സസ്പെൻഷൻ അല്ലെങ്കില്‍ ലൈസൻസ് റദ്ദാക്കല്‍ തുടങ്ങിയ കടുത്ത നടപടികള്‍ ചാനലിന് നേരിടേണ്ടി വന്നേക്കാം. പെമ്രയുടെ നടപടിയെ ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രൂക്ഷമായി വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലയും അറിവും മനുഷ്യരാശിയുടെ പൊതുവായ പൈതൃകമാണെന്നും അതിനെ അതിർത്തികള്‍ക്കുള്ളില്‍ തളച്ചിടരുതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.പാക് ഗായിക നൂർജഹാനെ ‘ജ്യേഷ്ഠത്തി’ എന്ന് വിളിച്ചിരുന്ന ആശാ ഭോസ്ലെ, നുസ്റത്ത് ഫത്തേ അലി ഖാനുമായി സഹകരിച്ചിട്ടുള്ളതും നാസിർ കാസ്മിയെപ്പോലുള്ള പാക് കവികളുടെ വരികള്‍ക്ക് ശബ്ദം നല്കിയിട്ടുള്ളതും അബ്ബാസ് ഓർമ്മിപ്പിച്ചു.
ആന്തരാവയവങ്ങളുടെ തകരാറിനെ തുടര്‍ന്ന് ഏപ്രില്‍ 12-നാണ് ആശാ ഭോസ്ലെ അന്തരിച്ചത്. തിങ്കളാഴ്ച മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തില്‍ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അവരുടെ മൃതദേഹം സംസ്കരിച്ചു. മകൻ ആനന്ദ് ഭോസ്ലെ അന്ത്യകർമ്മങ്ങള്‍ നിർവ്വഹിച്ചു. ആമിർ ഖാൻ, വിക്കി കൗശല്‍, ജാക്കി ഷ്രോഫ് തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.

