ആമസോണ്‍ മഴക്കാടുകളുടെ വന്യത, പുല്‍മൈതാനത്തെ ജോഗ ബൊണിറ്റൊ… ബ്രസീലിയൻ മണ്ണില്‍ ഇത്രത്തോളം മനോഹാരിതയുള്ള മറ്റെന്തിങ്കിലും ഉണ്ടോ…പെലെ, സീക്കൊ, സോക്രട്ടീസ്, ഗരീഞ്ച, റൊണാള്‍ഡിഞ്യോ, റൊണാള്‍ഡോ, കഫു, റിവാള്‍ഡോ…അങ്ങനെ ചെറുത്തുനില്‍പ്പുകളുടെ, പോരാട്ടങ്ങളുടെ പ്രതീകമായി എത്രയെത്ര മനുഷ്യര്‍. യൂറോപ്പിലെ മൈതാനങ്ങളില്‍ നിന്ന് റിയോ ഡി ജനീറോയുടെ തെരുവുകളിലേക്ക് ഒഴുകിയെത്തിയ പന്ത് ഒരു ജനതയെ അടയാളപ്പെടുത്താൻ കാരണമായെങ്കില്‍ അവര്‍ എത്രത്തോളം ആ ഗെയിമിനെ കാലുകള്‍ക്കൊണ്ട് അനശ്വരമാക്കിയിട്ടുണ്ടാകാം…
21-ാം നൂറ്റാണ്ടിന്റെ രണ്ടര ദശാബ്ദങ്ങള്‍ക്കിപ്പുറം നിന്നുകൊണ്ട് ചോദിക്കേണ്ടി വരികയാണ്, എന്തുപറ്റി ബ്രസീലിയൻ ഫുട്ബോളിന്. പോയ കാല്‍നൂറ്റാണ്ടില്‍ അവരെങ്ങനെ അപ്രസക്തമായി, അവരായിരുന്നില്ലെ ഒരുകാലത്ത് എല്ലാം. അമേരിക്കൻ ഐക്യനാടുകളില്‍ കനകക്കിരീടം തേടിയിറങ്ങുമ്പോള്‍ എത്രദൂരം സഞ്ചരിക്കാനാകും, അഞ്ച് കിരീടങ്ങളുടെ ചരിത്രത്തിനപ്പുറം അലട്ടുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതിനെ മറികടക്കാൻ കാര്‍ലൊ ആഞ്ചലോട്ടിയെന്ന അതികായന്റെ കുട്ടികള്‍ക്ക് സാധിക്കുമോ…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ സ്വപ്നസംഘം പെര്‍ഫെക്റ്റാണോ എന്ന ചോദ്യത്തിന് അല്ല എന്ന് അടിവരയിട്ടു പറഞ്ഞു ആഞ്ചലോട്ടി. ലോകകപ്പ് ജയിക്കാൻ ഒരു പെര്‍ഫെക്റ്റ് ടീമല്ല ആവശ്യം, ഒരു റെസിലിയന്റ് ടീമാണ് വേണ്ടത്, അതിനായുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡോണ്‍ കാര്‍ലോ വ്യക്തമാക്കി. യെസ്, ബ്രസീലൊരു ഫ്രാൻസ്, സ്പെയിൻ, പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നിവരെപ്പോലെ ശക്തരായിരിക്കില്ല. ലോകകപ്പ് യോഗ്യതാ ഘട്ടത്തില്‍ ആറ് തോല്‍വികള്‍, തങ്ങളാരാണെന്ന് പോലും പതിയെ മറന്നുതുടങ്ങിയവര്‍. ചരിത്രത്തിലാദ്യമായി ഒരു ബ്രസീലിയൻ പരിശീലകന് വീണ്ടെടുപ്പ് സാധ്യമാക്കാനാകില്ലെന്ന് അവര്‍ തന്നെ വിശ്വസിക്കുന്ന കാലം..
എന്താണ് ആഞ്ചലോട്ടിയുടെ പ്രത്യേകത. അയാള്‍ തന്റെ സിസ്റ്റത്തിലേക്ക് താരങ്ങളെ പറിച്ചുനടുകയല്ല. മറിച്ച് താരങ്ങള്‍ക്ക് അനുയോജ്യമായ അവരുടെ കളിരീതികള്‍ക്ക് അനുസരിച്ചൊരു സിസ്റ്റം രൂപപ്പെടുത്തുകയാണ്. എസി മിലാനിലും റയല്‍ മാഡ്രിഡിലുമെല്ലാം ആഞ്ചലോട്ടി ചെയ്തത് അതുതന്നെയായണ്. ബ്രസീലിന്റെ കാര്യത്തിലും വ്യത്യസ്തമല്ല. കഴിഞ്ഞ അഞ്ച് ലോകകപ്പുകളില്‍ ബ്രസീലിന് സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സ്റ്റാര്‍ മൊമന്റ്സല്ല അനിവാര്യം, മറിച്ചൊരു ടീമിനെയാണ്.


