ഹൂസ്റ്റൺ: ഏഴു ഗോളിന് തോറ്റിട്ടും തല ഉയർത്തി മടങ്ങി കുറസോവ. ലോകകപ്പിലെ ഇ ഗ്രൂപ്പിൽ ടൂർണമെന്റിന്റെ പത്താം മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയിട്ടും കുറസോവ എന്ന കുഞ്ഞൻ കരീബിയൻ രാജ്യം ഓർമ്മിക്കുന്നത് 21 ആം മിനിറ്റിൽ ജർമ്മനിയ്ക്ക് എതിരെ അടിച്ച ഗോളിന്റെ പേരിലാവും. മത്സരം തുടങ്ങിയപ്പോൾ ജർമ്മൻ വമ്പൻമാരെ ഭയക്കാതെ കളിച്ച കുറസോവയ്ക്ക് പക്ഷേ ദയനീയമായ തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.
2018 , 2022 ലോകകപ്പുകളിൽ ആദ്യ മത്സരം തോറ്റ്, ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമ്മനി ഇക്കുറി രണ്ടും കൽപ്പിച്ച് തന്നെയാണ് എത്തിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യം മുതൽ തന്നെ പോരാട്ടം. ലോകകപ്പിലെ കുഞ്ഞന്മാരായ കുറസോവയുടെ പോസ്റ്റിൽ നിരന്തരം ആക്രമണം നടത്തിയ ജർമ്മനിയ്ക്ക് ഫലം ലഭിച്ചു. ആറാം മിനിറ്റിൽ തന്നെ ഫെലിക്സ് മാച്ചോയുടെ ഷോട്ട് കുറസോവയുടെ വലയിൽ. കുറസോവ താരങ്ങൾ നെഞ്ചിൽ കൈവച്ചു നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ, പകച്ചു പോകാതെ നിരന്തരം ജർമ്മൻ ഗോൾ മുഖത്ത് ആക്രമണവുമായി കുറസോവ എത്തി. 21 ആം മിനിറ്റിൽ ആദ്യ ഫലവും കണ്ടു. ലിവാനോ കൊമൻസിവിയ കുറസോവയ്ക്കായി ലോകകപ്പിലെ ആദ്യ ഗോൾ വലയിൽ എത്തിച്ചു. ആ സമനിലയുടെ ആവേശത്തിന് ആശ്വാസം 38 ആം മിനിറ്റ് വരെ മാത്രമാണ് ഉണ്ടായിരുന്നുള്ളു. 38 ആം മിനിറ്റിൽ സ്കോട്ടർബെർക്ക് ജർമ്മിനിയ്ക്കായി രണ്ടാം ഗോൾ നേടി. കളിയുടെ ആദ്യ പകുതി അവസാനിക്കാനുള്ള ഇൻജ്വറി ടൈമിൽ ലഭിച്ച പെനാലിറ്റി ഗോളാക്കി മാറ്റി കായ് ഹാവേർട്സ് ജർമ്മിനിയുടെ ലീഡ് മൂന്നാക്കി ഉയർത്തി.
രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച കുറസാവോയ്ക്ക് പക്ഷേ, ജർമ്മിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. 47 ആം മിനിറ്റിൽ മുസിയാലയും, 68 ആം മിനിറ്റിൽ ബ്രൗണും, 78 ആം മിനിറ്റിൽ ഡെന്നീസ് ഉണ്ടാവും, 88 ആം മിനിറ്റിൽ വീണ്ടും കായ് ഹാവേർട്സും ഗോൾ നേടിയതോടെ 7-1 ന് കുറസാവോയുടെ തോൽവി പൂർത്തിയായി. ഇതിനിടെ കുറസാവോയ്ക്ക് ലഭിച്ച ഒരു ഗോൾ ഓഫ് സൈഡിൽ കുടുങ്ങിയതും തിരിച്ചടിയായി. ഏതായാലും ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ വമ്പന്മാരായ ജർമ്മനിയ്ക്കെതിരെ ഒരു ഗോൾ മടക്കിയ ആശ്വാസവുമായാണ് കുറസോവ മടങ്ങിയത്.


