ടെക്സാസ്: ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഫ്രാൻസ് കോച്ച് സ്ഥാനം ദിദിയർ ദെഷാംപ്സ് ഒഴിയുമെന്ന് റിപ്പോർട്ടുകള്‍. പ്രമുഖ ഫുട്ബോള്‍ മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. കോച്ചായും പ്ലെയറായും ലോകകപ്പ് നേടിയ ദെഷാംപ്സിന് പകരക്കാരനായി അതിലും പകിട്ടുള്ള താരമാണ് എത്തുക. റയല്‍ മാഡ്രിഡിനെ തുടർച്ചയായി മൂന്ന് വട്ടം ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ഫ്രഞ്ച് ഇതിഹാസം സിനദീൻ സിദാൻ ആണ് ഫ്രാൻസ് കോച്ച് ആവുക എന്നാണ് റിപ്പോർട്ടുകള്‍. 2018ല്‍ ഫ്രാൻസിനെ ലോകകപ്പ് ജേതാക്കളാക്കിയ പരിശീലകനാണ് ദിദിയർ ദെഷാംപ്സ്. 2022ല്‍ ടീമിലെ ഫൈനലില്‍ എത്തിക്കാനും 2026ല്‍ സെമിയില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഫ്രാൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് പടിയിറങ്ങുന്നത്.
2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്പെയ്ന്‍ ഫൈനലില്‍ കടന്നിരുന്നു. ഡാളസില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് സ്പെയിന് കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. ഇരു പകുതികളിലുമായി മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് സ്പെയ്നിന്റെ ഗോളുകള്‍ നേടിയത്. 2010-ന് ശേഷം ആദ്യമായാണ് സ്പെയിന് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ ലമിന് യമാലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത് വലയിലാക്കി സ്പെയിനിന് ലീഡ് നല്കി. ഇതോടെ ഫ്രാന്‍സ് മാനസികമായി തകര്‍ന്നു. പിന്നീട് അപകടകരമായ വിധത്തില്‍ ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഉണ്ടായതുമില്ല. രണ്ടാം പകുതിയില്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്പെയിന് ലീഡ് ഇരട്ടിയാക്കി. ഈ ഗോള്‍ ഫ്രാന്‍സിനെ മത്സരത്തില്‍ നിന്ന് പൂര്‍ണമായും തകര്‍ന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് പ്രതിരോധത്തിന്റെ നട്ടെല്ലായ സെന്റര്‍ ബാക്ക് വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി. കിലിയന്‍ എംബാപ്പെ, ഉസ്മാന് ഡെംബലെ, മൈക്കല്‍ ഒലീസെ എന്നിവരുടെ സ്പെയ്നിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. മൂവരേയും പിടിച്ചുനിര്‍ത്താന്‍ സ്പെയ്നിന് സാധിച്ചു. ഇതോടെ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ഒരു മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഫ്രാന്‍സ് മടങ്ങി. ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിലെ വിജയികളെ സ്പെയ്ന്‍ ഫൈനലില്‍ നേരിടും.


