തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചുവെന്നും 13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരം ആയെന്നും ടെന്നി ജോപ്പൻ. ദൈവത്തിന് നന്ദിയുണ്ടെന്നും തന്നെ കേസില്‍ കുടുക്കിയത് ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണെന്നും ടെനി ജോപ്പൻ പറഞ്ഞു. അന്ന് കുടുക്കിയവർ എല്ലാം സന്തോഷിക്കട്ടെ. താൻ ആരുടേയും പേര് പറയുന്നില്ലെന്നും ടെനി ജോപ്പൻ പറഞ്ഞു.
നിലവില്‍ തനിക്ക് പെൻഷൻ കിട്ടുന്നില്ല. പുതിയ സർക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും ജോപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സോളാർ സാമ്പത്തിക തട്ടിപ്പ് കേസില്‍ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. മല്ലേലില്‍ ശ്രീധരൻ നായർ നല്‍കിയ കേസില്‍ നിന്നാണ് ടെന്നി ജോപ്പനെ ഒഴിവാക്കിയത്. കേസില്‍ മൂന്നാം പ്രതിയായിരുന്നു ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ. സരിത നായർക്ക് പണം കൊടുക്കാൻ ജോപ്പൻ സമ്മർദ്ദം ചെലുത്തി എന്ന മല്ലേലി ശ്രീധരൻ നായരുടെ മൊഴിപ്രകാരമാണ് ടെന്നി ജോപ്പനെ പ്രതിചേർത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ ഈ കേസില്‍ അറസ്റ്റിലായിരുന്നു. സോളാർ കേസില്‍ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റായിരുന്നു ടെന്നി ജോപ്പന്റേത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെന്നി ജോപ്പനെതിനെ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ശ്രീധരൻ നായർ ഹൈക്കോടതി അറിയിച്ചിരുന്നു. ജോപ്പനെതിരായ കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചെന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാൻ അനുമതി നല്‍കിയത്. പത്തനംതിട്ട കോന്നി പൊലീസ് ജില്ല JFMC കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങിയിരുന്നില്ല. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെന്നി ജോപ്പന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.


