ആലപ്പുഴ: ഹൗസ്ബോട്ടിൽനിന്ന് കായിലിൽ വീണ് യുവതിമരിച്ചു. സ്പാ ജീവനക്കാരിയും തമിഴനാട് വെള്ളൂർ സ്വദേശിനിയുമായ ശരണ്യ രാധാകൃഷ്ണനാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പമാണ് ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയിൽ ഹൗസ്ബോട്ട് സഞ്ചാരത്തിനായി എത്തിയത്. പുന്നമടയിലെ ഒരു സ്പായിലെ ജീവനക്കാരികളാണ് യുവതികൾ. രാത്രിയിൽ എല്ലാവരും ചേർന്ന് മദ്യപിച്ചു. യുവതി അമിതമായി മദ്യപിച്ചിരുന്നെന്ന് പൊലീസ് പററഞ്ഞു. കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്ബോട്ടിൽനിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നു. ഇത് കണ്ട മൂന്ന് ഹൗസ്ബോട്ട് ജീവനക്കാർ കായലിലേക്ക് എടുത്തചാടിയെങ്കിലും രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് നോർത്ത് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ മുതൽ വീണ്ടും നടത്തിയ തെരച്ചിലിനൊടുവിൽ ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.


