പാമ്പാടി : സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം ഇന്ന് രാത്രിയോടെ സ്വദേശത്ത് എത്തിക്കാനാകുമെന്ന് പ്രതീക്ഷ.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. തുടർന്ന്
മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ച അർദ്ധരാത്രിയോടെയാണ്. തുരങ്കത്തിലെ വെള്ളത്തിൽ നിന്നും മൃതദേഹം വീണ്ടെടുക്കുവാൻ വൈകിയതിനാൽ സിക്കിമിൽ നിന്നും എംബാം ചെയ്ത സെന്റർ സർട്ടിഫിക്കറ്റ് നൽകാൻ തയാറായില്ല. അതിനാൽ അവിടെ നിന്നും വിമാന മാർഗം കൊണ്ടുവരുവാൻ സാധിക്കില്ലെന്നത് പ്രതിസന്ധിയായതായി അനീഷിൻ്റെ ഭാര്യ സംഗീത, സഹോദരൻ ബിനീഷ് മോഹൻ, ഭാര്യാ സഹോദരൻ സനൽ എന്നിവർ നാട്ടിൽ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനാൽ സിക്കിമിൽ നിന്നും മൃതദേഹം ആംബുലൻസിൽ കൽക്കട്ട വരെ കൊണ്ട് വരും. ഈ സമയം സിക്കിമിലുള്ള ബന്ധുക്കളും കമ്പനി അധികൃതരും വിമാന മാർഗം കൽകട്ടയിൽ എത്തുവാനാണ് തീരുമാനം. അവിടെ വീണ്ടും എംബാം ചെയ്ത് സർട്ടിഫിക്കറ്റുവാങ്ങി ബന്ധുക്കൾ വിമാന മാർഗം മൃതദേഹവുമായി നെടുമ്പാശ്ശേരിയിൽ എത്തുമെന്നും അറിയിച്ചു.
ആംബുലൻസിൽ അവിടെ നിന്നും പാമ്പാടി വെള്ളൂർ കൊച്ചുമറ്റത്തെ വീട്ടിൽ എത്തിക്കും. വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ ചെലവുകളും, നടപടികളും മുഖ്യമന്ത്രിയും, അഡ്വ. ഫ്രാൻസിസ് ജോർജ് എം.പിയും, അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ യും ചേർന്ന് ഇടപെട്ട് നോർക്ക റൂട്സ് വഴി നടത്തിയിട്ടുണ്ടെന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സിജു കെ. ഐസക്കും പറഞ്ഞു.
കഴിഞ്ഞ രാത്രിയോടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് സിക്കിമിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. കൽകട്ടയിൽ എത്താൻ കുറഞ്ഞത് 12 മണിക്കൂർ എടുക്കും. തുടർന്ന് ഇവിടെ എംബാം അടക്കമുള്ള പൂർത്തിയാക്കും. കൽകട്ടയിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്താൻ 6 മണിക്കൂർ എടുത്തേക്കും, അവിടെനിന്നും നടപടി ക്രമങ്ങൾ പാലിച്ച് മൃതദേഹം വീട്ടിൽ എത്തിക്കാൻ 4 മണിക്കൂർ കൂടി എടുത്തേക്കുമെന്നും പ്രസിഡൻ്റ് അഡ്വ. സിജു പറഞ്ഞു
ഇന്ന് അർദ്ധരാത്രിയോടെ
മൃതദ്ദേഹം വീട്ടിൽ എത്തുമെന്നാണ് പ്രതീക്ഷ. തുടർന്ന് ശനിയാഴ്ച സംസ്കാരം നടന്നേക്കും.


