തിരുവനന്തപുരം: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയില്‍ സ്വപ്ന ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നു രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടി.
മജിസ്‌ട്രേട്ട് മുന്‍പാകെ ഇന്നലെ രഹസ്യമൊഴി നല്‍കിയെങ്കിലും പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്നും രേഖപ്പെടുത്തും. മൊഴി നല്‍കിയ ശേഷം ഇന്നു കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു. അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവര്‍ സ്വപ്നയുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഫെപോസ കരുതല്‍ തടങ്കല്‍ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം കേസിലെ കൂട്ടുപ്രതിയായ എം.ശിവശങ്കറിനെതിരെ സ്വപ്ന രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സമയത്ത് അന്വേഷണ സംഘം രേഖപ്പെടുത്തിയ മൊഴികള്‍ സമ്ബൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി സ്വപ്ന വീണ്ടും മൊഴി നല്‍കിയിരുന്നു.