കോട്ടയം : നാട്ടകത്ത് വെൽഡിങ് വർക്ക്ഷോപ്പിൽ കയറി ആക്രമണം മൂന്നുപേർ പിടിയിൽ.
നാട്ടകത്ത് വെൽഡിങ് വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി ഉടമയേയും അതിഥി തൊഴിലാളികളെയും ആക്രമിച്ച കേസിൽ മൂന്ന് പേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം പോളച്ചിറ ഭാഗത്ത് കൈതാരം വീട്ടിൽ ജോസഫ് കെ. ചാക്കോ മകൻ ആഷിക് കെ. ജോസഫ് (21), ചിങ്ങവനം കരിമ്പലമ്പലം ഭാഗത്ത് മാടമ്പാട്ട് വീട്ടിൽ ബിജുമോൻകെ. വി മകൻ ശ്രീഹരി ബിജു (23), ആലപ്പുഴ നീലംപേരൂര്‍ ഈര തൊണ്ണൂറന്ചിറ വീട്ടില്‍ ബിജുമോൻ പി. മകൻ അഖിലേഷ് ബിജു (24) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ ദിവസം വെൽഡിങ് വർക്ക്ഷോപ്പ് തൊഴിലാളിയായ സംസാദ്, ഉടമയായ സന്തോഷ് മറ്റൊരു തൊഴിലാളിയായ ഇര്‍ഷാദ് എന്നിവരെയാണ് ആക്രമിച്ചത് . സംസാദ് കടയുടെ സമീപത്തുള്ള റെയിൽവേ ട്രാക്കിന് അടുത്ത് നിന്ന് പ്രാഥമിക ആവശ്യം നടത്തുന്നതിനിടയില്‍ മദ്യപിച്ച് സ്കൂട്ടറില്‍ വന്ന പ്രതികള്‍ ചോദ്യം ചെയ്യുകയും,ചീത്ത വിളിക്കുകയും ചെയ്തിരുന്നു, ഈ കാര്യം തന്റെ ഉടമയോടും കൂടെ ജോലി ചെയ്യുന്ന മറ്റൊരു അതിഥി തൊഴിലാളിയായ ഇർഷാദിനോടും സംസാദ് പറയുകയും ചെയ്തു.
ഇത് കടയുടമ പ്രതികളോട് ചോദിച്ചതിലുള്ള വിരോധം മൂലം പ്രതികൾ മൂന്നുപേരും വൈകിട്ട് വർക്ക്ഷോപ്പിൽ കയറി ആക്രമിക്കുകയായിരുന്നു. ഇർഷാദിനെ കമ്പി വടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയും, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളിൽ ഒരാളെ ചിങ്ങവനത്ത് നിന്നും മറ്റ് രണ്ടുപേരെ ആലപ്പുഴ ജില്ലയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളായ ആഷിക് കെ. ജോസഫിന് ചിങ്ങവനം, വാകത്താനം എന്നീ സ്റ്റേഷനുകളിലും,ശ്രീഹരിക്ക് ചിങ്ങവനത്തും കേസുകൾ നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ജിജു ടി. ആർ, എസ്. ഐ ലിനീഷ്, സി.പി.ഓ മാരായ സുനിൽകുമാർ, പ്രകാശ്, സതീഷ് എസ്, സലമോൻ,മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ചിങ്ങവനം പോളച്ചിറയിൽ വെൽഡിങ് വർക്ക് ഷോപ്പിൽ അതിക്രമം : ചിങ്ങവനം സ്വദേശികളായ മൂന്നംഗ സംഘം പിടിയിൽ
Advertisements