ഇരിട്ടി :കര്‍ണാടകയിലെ വീരാജ്പേട്ടയില്‍ ബ്യൂട്ടി പാര്‍ലറിൻ്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ മൂന്ന് പേരടക്കം നാലുപേരെയാണ് അറസ്റ്റുചെയ്ത്, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ആറുമാസമായി വീരാജ്പേട്ടയിലെ ഗാന്ധിനഗറിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് അനധികൃത അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ ലൈസൻസില്ലാതെ സ്പാ സെന്റർ നടത്തുകയും യുവതികളെ പാർപ്പിച്ച് പെൺവാണിഭത്തിനായി ഉപയോഗിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.റെയ്ഡിനിടെ നാല് സ്ത്രീകളെ രക്ഷപ്പെടുത്തി വനിതാ കംഫർട്ട് സെന്ററിലേക്ക് മാറ്റി.
ഇവർ കുടക്, മംഗളൂരു, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവരാണ്.അറസ്റ്റിലായവർ: കണ്ണൂർ സ്വദേശികളായ പി.പി. പ്രദീപൻ (48), കലേഷ്‌കുമാർ (45), ഷാജി (38), കൂടാതെ വീരാജ്പേട്ട അമ്മത്തി സ്വദേശി നെല്ലമക്കട ഒ. പൊന്നണ്ണ (48). ഇവർക്കെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.വീരാജ്പേട്ട സബ് ഡിവിഷൻ ഡി.എസ്.പി. എസ്. മഹേഷ് കുമാർ, സർക്കിള്‍ ഇൻസ്‌പെക്ടർ അനൂപ് മാടപ്പ, സ്റ്റേഷൻ എസ്.ഐ.മാരായ പ്രമോദ്, എം.ജെ. ലത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.പെൺവാണിഭ കേന്ദ്രത്തിന് കേരള-കർണാടകയിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ടെന്നാരോപണവും, കൂടാതെ കന്നഡ സിനിമയിലെ ചില വനിതാതാരങ്ങൾ ഇവിടെ സന്ദർശകരായെത്താറുണ്ടെന്നും പൊലീസ് വൃത്തങ്ങൾ സൂചന നൽകി.പോലീസിന് നിരവധി രേഖകളും തെളിവുകളും ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തുടരുകയാണ്.